ന്യൂഡല്‍ഹി: പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ട്രെയിന്‍ 18ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം പേര് നല്‍കി. ' വന്ദേ ഭാരത് എക്‌സ്പ്രസ് ' എന്ന പേരിലാണ് ട്രെയിൻ സര്‍വീസ് നടത്തുക. ഡല്‍ഹി- വാരണാസി റൂട്ടില്‍ ട്രെയിൻ ഉടന്‍ സര്‍വീസ് ആരംഭിക്കാനിരിക്കെയാണ് പുതിയ ട്രെയിനിന് പേരിട്ടത്. കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലാണ് ഇന്ത്യയിലെ വേഗമേറിയ ട്രെയിനിന്റെ പേര് പ്രഖ്യാപിച്ചത്.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ഈ ട്രെയിനിന്റെ പരമാവധി വേഗം മണിക്കൂറില്‍ 160 കിലോമീറ്ററാണ്. 97 കോടി രൂപ മുടക്കി 18 മാസം കൊണ്ട് ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ച ട്രെയിനില്‍ പൂര്‍ണമായും ശീതികരിച്ച കോച്ചുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. മെട്രോ ട്രെയിന്‍ മാതൃകയില്‍ എന്‍ജിനില്ലാത്ത ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ ട്രെയിനാണ് വന്ദേ ഭാരത് എക്‌സ്പ്രസ്. നിലവില്‍ സര്‍വ്വീസ് നടത്തുന്ന ശതാബ്ദി എക്‌സ്പ്രസുകള്‍ക്ക് പകരമാകും പുതിയ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ ഓടിക്കുക.
ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ നിര്‍മിച്ച വന്ദേഭാരത് എക്‌സ്പ്രസ് ഇന്ത്യയില്‍ ലോക നിലവാരത്തിലുള്ള ട്രെയിനുകള്‍ നിര്‍മിക്കാമെന്നതിന്റെ മികച്ച ഉദാഹാരണമാണെന്ന് പിയൂഷ് ഗോയൽ പറഞ്ഞു. ഡല്‍ഹി- വാരണാസി ട്രെയിനിന്റെ ഫ്‌ളാഗ് ഓഫ് നടത്താന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുമെന്നും ഇത് ജനങ്ങള്‍ക്കുള്ള റിപ്പബ്ലിക്ക് ദിന സമ്മാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ