ന്യൂഡല്‍ഹി : അയോധ്യ കേസില്‍ സമ്മര്‍ദ്ദം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടു. അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ വേഗത്തിൽ തീര്‍പ്പാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ആവശ്യം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു.
അയോധ്യ കേസ് 29-ാം തീയതി പരിഗണിക്കാനായിരുന്നു സുപ്രിംകോടതി ഭരണഘടനാബെഞ്ച് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ബെഞ്ചിലെ ജഡ്ജിയായ എസ് എ ബോബ്‌ഡെ അവധിയിലായതിനാല്‍ കേസ് വീണ്ടും നീട്ടിവെക്കുകയായിരുന്നു. ഈ കേസ് എന്ന് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.
ഈ സാഹചര്യത്തിലാണ് അയോധ്യ കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ചീഫ് ജസ്റ്റിസ് കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
അയോധ്യയിലെ തര്‍ക്കസ്ഥലത്തിന് ചുറ്റും സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി ഉടമകള്‍ക്ക് തിരികെ നല്‍കാന്‍ അനുമതി തേടി ഇന്നലെ സര്‍ക്കാര്‍ അപേക്ഷ നല്‍കിയിരുന്നു. അയോധ്യയിലെ തര്‍ക്കഭൂമിക്ക് പുറമേയുളള സ്ഥലം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടും കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.
അയോധ്യ ഭൂമി തര്‍ക്ക കേസ് നീണ്ടുപോകുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ