ചെന്നൈ: തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ ശരവണ ഭവന്‍ ഉടമ പി രാജഗോപാൽ ചെന്നൈയിലെ കോടതിയില്‍ കീഴടങ്ങി. 2001ല്‍ ശരവണ ഭവന്‍ ഹോട്ടൽ ജീവനക്കാരനായ പ്രിന്‍സ് ശാന്തകുമാറിനെ കൊലപ്പെടുത്തിയ കേസില്‍ രാജഗോപാലിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ജീവനക്കാരന്റെ ഭാര്യയെ വിവാഹം കഴിക്കാന്‍ ആയിരുന്നു കൊലപാതകം. കൂടുതല്‍ സമയം വേണമെന്ന രാജഗോപാലിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങല്‍.
ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് വീല്‍ ചെയറിലാണ് രാജഗോപാല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജഡ്ജിക്ക് മുന്നിലെത്തിയത്. ആരോഗ്യസ്ഥിതി മോശമാണെന്ന് കാണിച്ചാണ് കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. പക്ഷെ ഈ ആവശ്യം കോടതി തള്ളിയിരുന്നു. അനാരോഗ്യം സംബന്ധിച്ച വിവരങ്ങളൊന്നും കേസിന്റെ വിചാരണ കാലയളവിൽ ബോധിപ്പിക്കാത്തതിനാൽ ആവശ്യം അംഗീകരിക്കില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്.
പ്രിന്‍സിന്റെ ഭാര്യയെ തന്റെ മൂന്നാം ഭാര്യയാക്കാനായിരുന്നു രാജഗോപാലിന്റെ ഉദ്ദേശം. എന്നാൽ യുവതി വിസ്സമ്മതിച്ചതോടെ പ്രിന്‍സിനെ കൊലപ്പെടുത്താന്‍ ആളെ അയച്ചുവെന്നാണ് കേസ്. രാജഗോപാലിന് പുറമേ മറ്റ് അഞ്ചുപേര്‍ക്കെതിരെയും ശിക്ഷ ചുമത്തിയിട്ടുണ്ട്. പ്രതികള്‍ എല്ലാം കുറ്റകൃത്യത്തില്‍ പങ്കാളികളാണെന്ന് കോടതി കണ്ടെത്തി. നേരത്തെ സെഷന്‍ കോടതി പത്ത് കൊല്ലം കഠിനതടവാണ് രാജഗോപാലിനും മറ്റുള്ളവര്‍ക്കും വിധിച്ചത്. എന്നാല്‍ മദ്രാസ് ഹൈക്കോടതി അത് ജീവപര്യന്തം തടവായി വര്‍ധിപ്പിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ