ന്യൂഡൽഹി: രാജ്യാന്ത വിപണിയില്‍ 600 കോടി രൂപ വിലയുള്ള ഹെറോയിനുമായി രണ്ട് അഫ്ഗാന്‍ പൗരന്മാരുള്‍പ്പെടെ അഞ്ച് പേര്‍ ഡല്‍ഹിയില്‍ പിടിയില്‍. ഡല്‍ഹി പൊലീസിന്റെ സ്പെഷല്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്. 150 കിലോ ഹെറോയിനാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
സിനിമകളെ വെല്ലുന്ന തരത്തിലായിരുന്നു അഫ്ഗാന്‍ സംഘത്തിന്റെ ഹെറോയിന്‍ കടത്ത്. ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന ജീരകം നിറച്ച ചണ ചാക്കുകളിൽ ഹെറോയിന്‍ കലര്‍ത്തിയാണ് എത്തിച്ചത്. ഇന്ത്യയില്‍ എത്തിച്ച ശേഷം ചണ ചാക്കുകളില്‍ നിന്ന് ഹെറോയിന്‍ വേര്‍തിരിക്കും.
ഒരു ചാക്കില്‍ നിന്ന് ഏകദേശം ഒരുകിലോ ഹെറോയിന്‍ വേര്‍ത്തിരിക്കാനാകുമെന്ന് പൊലീസ് പറഞ്ഞു. ഇങ്ങനെ കൊണ്ടുവന്ന ജീരകം നിറച്ച ചണച്ചാക്കുകള്‍ ആഢംബര കാറുകളില്‍ ഡല്‍ഹിയില്‍ നിന്ന് പഞ്ചാബിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.
സംഘത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി സ്പെഷല്‍ സെല്‍ ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. സംഘത്തെ പിടികൂടി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അഫ്ഗാന്‍ പൗരന്മാരുടെ പങ്ക് വെളിച്ചത്തു വന്നത്. തുടര്‍ന്ന് തെക്കന്‍ ഡല്‍ഹിയിലെ സാക്കിര്‍ നഗറില്‍ നിന്ന് ഇവരെ അറസ്റ്റ് ചെയ്തു. കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ പിടിയിലാകുമെന്ന് പൊലീസ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ