മുംബൈ: കശ്മീര്‍ പ്രശ്‌നപരിഹാരത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മധ്യസ്ഥത പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്ന വാര്‍ത്ത വന്‍ വിവാദമാണ് ഉണ്ടാക്കിയത്. ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്തുവന്നു. പാർലമെന്റിൽ പ്രസ്താവന നടത്തിയ കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയശങ്കർ ട്രംപിന്റെ പ്രസ്താവന തള്ളി. കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി മൂന്നാംകക്ഷി ഇടപെടലിനായി ആരെയും സമീപിച്ചിട്ടെല്ലന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വിഷയത്തില്‍ പുതിയ വ്യാഖ്യാനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. ട്രംപിന്റെ പ്രസ്താവനയ്ക്ക് കാരണം, മീഡിയേറ്റ്, മെഡിറ്റേറ്റ് എന്നീ വാക്കുകള്‍ തമ്മിലുണ്ടായ ആശയക്കുഴപ്പമാകാനാണ് സാധ്യതയെന്നാണ് ഖുര്‍ഷിദ് പറയുന്നത്.
യോഗയ്ക്കായി എന്തുകൊണ്ട് മെഡിറ്റേറ്റ് ചെയ്യുന്നില്ല എന്ന് മോദി ചോദിച്ചിട്ടുണ്ടാകും, ട്രംപ് കേട്ടതും കരുതിയതും മീഡിയേറ്റ്(മധ്യസ്ഥത) എന്നാകാം. സൽമാൻ ഖുർഷിദ് പറഞ്ഞു. സല്‍മാന്‍ ഖുര്‍ഷിദിന്റെ 'വിസിബിള്‍ മുസ്ലിം, ഇന്‍വിസിബിള്‍ സിറ്റിസണ്‍ അണ്ടര്‍സ്റ്റാന്‍ഡിങ് ഇസ്ലാം ഇന്‍ ഇന്ത്യന്‍ ഡെമോക്രമസി' എന്ന പുസ്തകത്തിന്റെ പ്രകാശനവേളയിലാണ് അദ്ദേഹം ഈ സാധ്യത പറഞ്ഞത്.
ആശയവിനിമയത്തിലുണ്ടായ പ്രശ്‌നമാകാം വിവാദത്തിന് കാരണം. നയതന്ത്ര ബന്ധം എന്നത് ആശയവിനിമയത്തില്‍ അധിഷ്ഠിതമാണ്. നേരാം വണ്ണം ആശയവിനിമയം നടത്താന്‍ കഴിയുന്നില്ലെങ്കില്‍ എന്തുതരം നയതന്ത്രമാണ് നിങ്ങള്‍ നടത്തുന്നത്?- ഖുര്‍ഷിദ് ചോദിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ