ന്യൂഡൽഹി: പുല്‍വാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ മിന്നൽ വ്യോമാക്രമണം 90 സെക്കൻഡിനുള്ളിൽ പൂർത്തിയായെന്ന് വെളിപ്പെടുത്തൽ. ദൗത്യത്തിൽ പങ്കെടുത്ത രണ്ടു വ്യോമസേനാ പൈലറ്റുമാരാണ് ദേശീയ മാധ്യമങ്ങളോട് ഈ വെളിപ്പെടുത്തൽ നടത്തിയത്. ഇവരുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല.
ദൗത്യം നടത്തുന്നതിന് മൊത്തമായി രണ്ടര മണിക്കൂർ സമയമാണ് എടുത്തതെന്ന് പൈലറ്റുമാർ പറയുന്നു. സ്പൈസ് 2000 സാറ്റലൈറ്റ് ഗൈഡഡ് ബോംബുകളാണ് മിറാഷ് വിമാനങ്ങളിൽ നിന്നും തൊടുത്തത്. ദൗത്യം എന്താണെന്ന് കൃത്യമായി ഞങ്ങൾക്ക് അറിയാമായിരുന്നു. എന്നാൽ കുടുംബാംഗങ്ങളോടു പോലും വ്യോമാക്രമണത്തിന്റെ വിവരം അറിയിച്ചിരുന്നില്ല- പൈലറ്റുമാർ പറഞ്ഞു.
മേഘാവൃതമായ ദിവസമായിരുന്നു അന്ന്. അതുകൊണ്ട് ക്രിസ്റ്റൽ മേസ് ആയുധങ്ങൾ ഉപയോഗിക്കാൻ കഴിഞ്ഞില്ല. പകരം വ്യോമസേന മിറാഷ് 2000 യുദ്ധവിമാനങ്ങളിൽ ഘടിപ്പിച്ച സ്പൈസ് 2000 ബോംബുകൾ വർഷിക്കുകയായിരുന്നു. ആറ് സ്പൈസ് 2000 ബോംബുകളിൽ അഞ്ചെണ്ണവും വർഷിച്ചെന്നും അത് ലക്ഷ്യത്തിലെത്തുമെന്ന് ഉറപ്പുണ്ടായിരുന്നു. 90 സെക്കൻഡ്ൻ സമയം മാത്രമാണ് ഇത് പൂർത്തീകരിക്കാൻ വേണ്ടിവന്നതെന്നും പൈലറ്റ് പറഞ്ഞു.
ആക്രമണത്തിൽ പാക് ഭീകര സംഘടനായ ജെയ്ഷെ മുഹമ്മദിന്റെ ക്യാപുകൾ തകർന്നു. സാറ്റലൈറ്റ് ചിത്രങ്ങൾ പകർത്തിയ ഡിജിറ്റൽ ഗ്ലോബ് കമ്പനി അത് നിരവധി അന്തരാഷ്ട്ര മാധ്യമങ്ങളിലടക്കം പ്രസിദ്ധീകരിക്കുകയും ചെയ്തു. ചിത്രത്തിൽ വ്യോമസേന ഉപയോഗിച്ച ആയുധത്തിന്റെ തീവ്രത വ്യക്തമാകുന്നുണ്ടെന്നും പൈലറ്റുമാർ പറഞ്ഞു.
ദൗത്യത്തിന് നല്‍കിയ രഹസ്യ കോഡ് ഓപ്പറേഷന്‍ ‘ബന്ദര്‍’ എന്നായിരുന്നു. ഓപ്പറേഷൻെറ രഹസ്യസ്വഭാവം നിലനിർത്താൻ വേണ്ടിയാണ് കുരങ്ങന്‍ എന്ന് അര്‍ഥമുള്ള ബന്ദര്‍ എന്ന പേര് നല്‍കിയത്. ദൗത്യം തുടങ്ങും മുമ്പ് ടെൻഷൻ ഉണ്ടായിരുന്നു. . സിഗരറ്റ് വലിച്ചാണ് ഇതു മറികടന്നത്- പൈലറ്റുമാർ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ