ഒസാക്ക: ഇന്ത്യയുടെ ഹജ്ജ് ക്വാട്ട സൗദി അറേബ്യ വര്‍ധിപ്പിച്ചു.1,70,000ത്തില്‍ നിന്ന് രണ്ടുലക്ഷമായാണ് ഉയര്‍ത്തിയത്. ഇതോടെ 30,000 പേര്‍ക്ക് അധികമായി വര്‍ഷംതോറുമുളള ഹജ്ജ് തീര്‍ത്ഥാടനം നടത്താം.പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി കിരീടിവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുപ്രധാന പ്രഖ്യാപനം.
ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായിട്ടായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച. ഇന്ത്യയുടെ ഹജ്ജ് ക്വാട്ട ഉയര്‍ത്തുമെന്ന് മോദിയുമായുളള കൂടിക്കാഴ്ചയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ വാഗ്ദാനം നല്‍കിയതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോയല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ രണ്ടുലക്ഷം ഇന്ത്യക്കാര്‍ക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്താനുളള സൗകര്യമാണ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. ഹജ്ജ് തീര്‍ത്ഥാടനം അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് സുപ്രധാന തീരുമാനം.
കഴിഞ്ഞവര്‍ഷം ഇന്ത്യയുടെ ഹജ്ജ് ക്വാട്ടയില്‍ 5000 പേരുടെ വര്‍ധന സൗദി അറേബ്യ വരുത്തിയിരുന്നു.2017ല്‍ ഇത് 35000 ആയിരുന്നു. കൂടെ ആണുങ്ങള്‍ ഇല്ലാതെ തന്നെ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ വനിതകളെ സര്‍ക്കാര്‍ അനുവദിച്ചത് കഴിഞ്ഞവര്‍ഷമാണ്.ഇതനുസരിച്ച് 1300 സ്ത്രീകളാണ് ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചത്.
വ്യാപാരം, നിക്ഷേപം, ഊര്‍ജ സുരക്ഷ, ഭീകരവാദം നേരിടല്‍ തുടങ്ങിയ വിഷയങ്ങളും ഉഭയകക്ഷി ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും ബ്രിക്‌സ് നേതാക്കളുമായും ചര്‍ച്ച നടത്തിയതിന് ശേഷമായിരുന്നു മോദി സൗദി കിരീടവകാശിയെ കണ്ടത്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ