ന്യൂഡൽഹി: ബാലാകോട്ട് വ്യോമാക്രമണ സമയത്ത് ജെയ്ഷെ മുഹമ്മദ് ഭീകര കേന്ദ്രത്തിൽ 300 മൊബൈൽ ഫോണുകൾ പ്രവർത്തിച്ചിരുന്നതായി സ്ഥിരീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ (എൻടിആർഒ) നേരത്തെ ഇക്കാര്യം വ്യക്തമാക്കി റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഈ റിപ്പോർട്ടാണ് ആഭ്യന്തര മന്ത്രി സ്ഥിരീകരിച്ചത്. ഭീകര കേന്ദ്രത്തില്‍ 300 മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തിച്ചിരുന്നെന്ന് രാജ്നാഥ് സിങ് വ്യക്തമാക്കി.
അതേസമയം, ബാലാകോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തെച്ചൊല്ലി രാഷ്ട്രീയ യുദ്ധം ശക്തമാകുന്നതിനിടെ ഇപ്പോള്‍ കണക്ക് പറയാനാകില്ലെന്ന നിലപാടാണ് പ്രതിരോധമന്ത്രി നിര്‍മല സീതാരാമൻ പങ്കുവെച്ചത്. കണക്ക് ഇപ്പോള്‍ പറയാനാകില്ലെന്ന വ്യോമ സേനയുടെയും വിദേശകാര്യമന്ത്രാലയത്തിന്‍റെയും നിലപാട് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ ആവര്‍ത്തിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടല്ല, രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വ്യോമാക്രമണം നടത്തിയതെന്നും നിര്‍മല പറഞ്ഞു.
250 ഭീകരര്‍ കൊല്ലപ്പെട്ടുവെന്നത് ഏകദേശ കണക്കാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനയെ പിന്തുണച്ച് വിദേശകാര്യ സഹമന്ത്രി വികെ സിങ് പറഞ്ഞു. ബാലാകോട്ട് ആക്രമണത്തിന്‍റെ തെളിവു പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിങ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന് രാജ്യദ്രോഹ മാനസികാവസ്ഥയാണെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ