ന്യൂഡൽഹി: അഭിഭാഷകൻ ആനന്ദ് ഗ്രോവലിന്റെ ഭാര്യയെന്ന് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ പരാമർശിച്ചതിനെതിരെ തുറന്നടിച്ച് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്. ‘എനിക്ക് എന്റേതായ വ്യക്തിത്വമുണ്ട്’. എജിയുടെ പരാമർശത്തിനെതിരെ സുപ്രിം കോടതിയിൽ അവർ രോഷത്തോടെ പ്രതികരിച്ചു.
ജസ്റ്റിസുമാരായ അരുൺ മിശ്ര, നവിൻ സിൻഹ എന്നിവരുടെ ബെഞ്ചിനു മുൻപാകെയാണു സംഭവം. പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരെ അറ്റോർണി ജനറൽ നൽകിയ കോടതിയലക്ഷ്യ കേസിൽ കക്ഷി ചേരാനുള്ള അപേക്ഷ നൽകിയ ഇന്ദിര ജയ്‌സിങ്ങിനു വേണ്ടിയാണു ആനന്ദ് ഗ്രോവൽ ഹാജരായത്.
ഗ്രോവലിനോട് ആർക്കു വേണ്ടിയാണു ഹാജരായതെന്ന് ജസ്റ്റിസ് അരുൺ മിശ്ര ആരാഞ്ഞു. താൻ ഇന്ദിര ജയ്‌സിങ്ങിനു വേണ്ടിയാണു ഹാജരാകുന്നതു എന്ന് പറഞ്ഞു. ഈ സമയം, ‘താങ്കൾ ഭാര്യയ്ക്കു വേണ്ടി ഹാജരാകുന്നുവെന്നാണു പറയേണ്ടിയിരുന്നത്’ എന്ന് അറ്റോർണി ജനറൽ പറഞ്ഞു.
ഇതോടെ ഇന്ദിര ജയ്സിങ് ഇടപെട്ടു. ‘മിസ്റ്റർ അറ്റോർണി ജനറൽ, താങ്കൾ പരാമർശം പിൻവലിക്കണം. ഞാൻ എന്റേതായ നിലയിൽ ഒരു വ്യക്തിയാണ്. നാമെല്ലാം അഭിഭാഷക വ്യക്തിത്വങ്ങളാണ്. ആരുടെയെങ്കിലും പങ്കാളിയോ ഭാര്യയോ ഭർത്താവോ അല്ല. നമ്മുടെ വ്യക്തിത്വം നാം കാത്തുസൂക്ഷിക്കുന്നു. അതാണ് എന്റെ പേരു ഞാൻ മാറ്റാതിരുന്നതും’ – ഇന്ദിര ജയ്സിങ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ