'ആ ചിത്രവും ഒപ്പും എനിക്ക് അറിയില്ല'; പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തളളി സപ്‌ന ചൗധരി, വെട്ടിലായി കോണ്‍ഗ്രസ് 

കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രശസ്ത നര്‍ത്തകിയും ഗായികയുമായ സപ്‌ന ചൗധരി തളളി
'ആ ചിത്രവും ഒപ്പും എനിക്ക് അറിയില്ല'; പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തളളി സപ്‌ന ചൗധരി, വെട്ടിലായി കോണ്‍ഗ്രസ് 

ന്യൂഡല്‍ഹി:  കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രശസ്ത നര്‍ത്തകിയും ഗായികയുമായ സപ്‌ന ചൗധരി തളളി. ഒരു പാര്‍ട്ടിയുടെയും ഭാഗമല്ല താന്‍ എന്നും സപ്‌ന ചൗധരി പ്രതികരിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അംഗത്വ ഫോമില്‍ ഒപ്പിട്ടു എന്ന റിപ്പോര്‍ട്ടുകള്‍ തളളിയ സപ്‌ന ചൗധരി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയൊടൊപ്പം എന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം പഴയതാണെന്നും അവകാശപ്പെട്ടു. 

'ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ല. പ്രിയങ്ക വാദ്രയൊടൊപ്പമുളള ചിത്രം പഴയതാണ്. മുന്‍പ് പലതവണ അവരെ കണ്ടിട്ടുണ്ട്. അവര്‍ നല്ലവരാണ്. എന്നാല്‍ ഒരു പാര്‍ട്ടിക്കും വേണ്ടി പ്രചാരണം നടത്താന്‍ ഞാന്‍ ഇല്ല'- സപ്‌ന ചൗധരി പറഞ്ഞു.

ചില പേപ്പറുകളില്‍ താന്‍ ഒപ്പിടുന്ന ചിത്രം വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് സപ്‌ന ചൗധരി വിശദീകരണവുമായി രംഗത്തുവന്നത്. 'ഈ ചിത്രത്തെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല. ഒപ്പിട്ടു എന്ന് പറയുന്ന ആ പേപ്പറുകളെ കുറിച്ചും തനിക്ക് ഒന്നും അറിയില്ല.  ഒരു കലാകാരി എന്ന നിലയില്‍ എല്ലാ പാര്‍ട്ടിയിലേയും അംഗങ്ങളെ സ്ഥിരമായി കാണാറുണ്ട്. ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ അത് പരസ്യമായി പറയാന്‍ എനിക്ക് ഒരു മടിയുമില്ല'- സപ്‌ന ചൗധരി പറഞ്ഞു.

സപ്‌ന ചൗധരിയുടെ ഫോട്ടോയും ഒപ്പും അടങ്ങുന്ന പാര്‍ട്ടി അംഗത്വഫോം ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബാബ്ബര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതിന് പുറമേ പ്രിയങ്ക വാദ്രയ്‌ക്കൊപ്പം നില്‍ക്കുന്ന സപ്‌നയുടെ ചിത്രവും സപ്നയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്ന കുറിപ്പും രാജ് ബാബ്ബര്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സപ്‌ന ചൗധരിയുടെ വിശദീകരണം.

മഥുരയില്‍ ബിജെപിയുടെ ഹേമമാലിനിയെ നേരിടാന്‍ സപ്‌ന ചൗധരിയെ മണ്ഡലത്തിലേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com