തേജ് ബഹാദൂറിന്റെ പരാതി പരിശോധിക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷന് സുപ്രിം കോടതി നിര്‍ദേശം, നാളെ മറുപടി നല്‍കണം

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കുന്നതിനായി വാരണാസിയില്‍ നിന്നാണ് തേജ് ബഹാദൂര്‍ പത്രിക സമര്‍പ്പിച്ചിരുന്നത്.
തേജ് ബഹാദൂറിന്റെ പരാതി പരിശോധിക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷന് സുപ്രിം കോടതി നിര്‍ദേശം, നാളെ മറുപടി നല്‍കണം

ന്യൂഡല്‍ഹി: വാരാണസിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ മുന്‍ സൈനികന്‍ തേജ് ബഹാദൂര്‍ നല്‍കിയ പരാതി പരിശോധിക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷന് സുപ്രിം കോടതി നിര്‍ദേശം. തേജ് ബഹാദൂറിന്റെ പരാതിയില്‍ എടുത്ത തീരുമാനം നാളെ അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തെരഞ്ഞെടുപ്പു കമ്മിഷന് നിര്‍ദേശം നല്‍കി.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കുന്നതിനായി വാരാണസിയില്‍ നിന്നാണ് തേജ് ബഹാദൂര്‍ പത്രിക സമര്‍പ്പിച്ചിരുന്നത്. സമാജ് വാദി പാര്‍ട്ടി തേജ് ബഹാദൂറിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് അച്ചടക്ക നടപടിക്ക് വിധേയനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കമ്മീഷന്‍ പത്രിക തള്ളുകയായിരുന്നു. ബഹാദൂറിന്റെ പത്രികയില്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സാക്ഷ്യപത്രം ഇല്ലെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച എല്ലാ ഉത്തരവുകളും താന്‍ നല്‍കിയതാണെന്നാണ് തേജ് ബഹാദൂറിന്റെ വാദം.

ഏപ്രില്‍ 30 ന് വൈകുന്നേരമാണ് സാക്ഷ്യപത്രം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് ഓഫീസര്‍ നോട്ടീസ് നല്‍കിയത്. പിറ്റേ ദിവസം രാവിലെ 11 മണിയായിരുന്നു സാക്ഷ്യപത്രം നല്‍കുന്നതിന് അനുവദിച്ച സമയം. ഇത് ബോധപൂര്‍വം ചെയ്തതാണ് എന്നായിരുന്നു സൈനികന്റെ വാദം. സൈന്യത്തില്‍ മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന് സമൂഹ മാധ്യമങ്ങള്‍ വഴി വിഡിയോയില്‍ പറഞ്ഞതിനാണ് ബിഎസ്എഫ് ജവാന്‍ ആയിരുന്ന തേജ് ബഹാദൂറിനെ സൈന്യത്തില്‍ നിന്ന് പുറത്താക്കിയത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com