യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രി; സുമലത മോദിയുടെ മന്ത്രി; പ്രവചനങ്ങളില്‍ ഉറക്കം പോയി കുമാരസ്വാമി; രഥത്തില്‍ സ്വര്‍ണം പൂശാന്‍ 80 കോടി 

കൂക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ രഥത്തില്‍ സ്വര്‍ണം പൂശിയാല്‍ എല്ലാ പ്രശ്‌നങ്ങളും ഒഴിഞ്ഞുപോകുമെന്നു ദ്വാരകാനാഥ് കുമാരസ്വാമിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട് 
യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രി; സുമലത മോദിയുടെ മന്ത്രി; പ്രവചനങ്ങളില്‍ ഉറക്കം പോയി കുമാരസ്വാമി; രഥത്തില്‍ സ്വര്‍ണം പൂശാന്‍ 80 കോടി 

ബംഗളൂരു:  ബിജെപിയെ അധികാരത്തില്‍ നിന്നൊഴിവാക്കാന്‍ കോണ്‍ഗ്രസ് കര്‍ണാടകയില്‍ നടത്തിയ അപ്രതീക്ഷിതനീക്കമാണ് കുമാരസ്വാമിയെ മുഖ്യമന്ത്രി കസേരിയില്‍ എത്തിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയായതിന് പിന്നാലെ കുമാരസ്വാമിയുടെ ഉറക്കം പോയെന്നാണ് റിപ്പോര്‍ട്ടകള്‍.ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം 23നു വരാനിരിക്കെ, കര്‍ണാടകയിലെ രാഷ്ട്രീയ പ്രമുഖര്‍ ക്ഷേത്ര, മഠ സന്ദര്‍ശനങ്ങളുടെയും ജ്യോതിഷിമാരെ കണ്ടു ദോഷപരിഹാര ഉപദേശം തേടുന്നതിന്റെയും തിരക്കിലാണ്. 

വിശ്വാസങ്ങളില്‍ ഏറെ മുന്നിലുള്ള എച്ച്ഡി കുമാരസ്വാമിയ്ക്ക് ലഭിച്ച പ്രവചനങ്ങളാണ് അദ്ദേഹത്തിന്റെ ആശങ്കയ്ക്ക് കാരണം. കര്‍ണാടകയിലെ കോണ്‍ഗ്രസ് ദള്‍ സഖ്യ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി നടത്തുന്ന രഹസ്യനീക്കങ്ങളില്‍ ഏറെ ആശങ്കാകുലനായ അദ്ദേഹം രണ്ടാഴ്ചയ്ക്കിടെ രണ്ടു തവണയാണ് ജ്യോതിഷി ദ്വാരകാനാഥുമായി കൂടിക്കാഴ്ച നടത്തിയത്.

മുഖ്യമന്ത്രി പദത്തില്‍ കാലാവധി തികയ്ക്കുമോ, ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം ദള്‍ പ്രതീക്ഷകള്‍ക്ക് അനുകൂലമാകുമോ, മണ്ഡ്യയില്‍ നടി സുമലതയ്‌ക്കെതിരെ ദളിനായി മല്‍സരിച്ച മകന്‍ നിഖില്‍ഗൗഡ വിജയിക്കുമോ തുടങ്ങിയവയാണ് അദ്ദേഹത്തെ ആശങ്കപ്പെടുത്തുന്നത്.  ഇതേ തുടര്‍ന്നാണ് മന്ത്രി ഡികെ. ശിവകുമാറിന്റെ ജ്യോതിഷ കാര്യങ്ങളിലെ ഉപദേഷ്ടാവു കൂടിയായ ദ്വാരകാനാഥിനോട് കുമാരസ്വാമി തുടര്‍ച്ചയായി ഉപദേശം തേടുന്നത്. ദ്വാരകാനാഥിന്റെ ഉപദേശ പ്രകാരം കൂക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ രഥത്തില്‍ സ്വര്‍ണം പൂശാനായി 80 കോടി രൂപയാണ് വ്യാഴാഴ്ച നടന്ന മന്ത്രിസഭാ യോഗം അനുവദിച്ചത്. ഈ പദ്ധതി പൂര്‍ത്തിയായാല്‍ എല്ലാ പ്രശ്‌നങ്ങളും ഒഴിഞ്ഞുപോകുമെന്നു ദ്വാരകാനാഥ് കുമാരസ്വാമിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.

മണ്ഡ്യയില്‍നിന്നു ബിജെപി പിന്തുണയോടെ സ്വതന്ത്രയായി മല്‍സരിച്ച നടി സുമലത വിജയിക്കുമെന്നും നരേന്ദ്ര മോദി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയാകുമെന്നും ലിംഗായത്ത് സന്യാസി ബസവാനന്ദ സ്വാമി വിഭൂതിമട്ട് കഴിഞ്ഞ ആറിനു പ്രവചിച്ചിരുന്നു. ഏപ്രില്‍ 18 നു നടന്ന വോട്ടെടുപ്പില്‍ മണ്ഡ്യയില്‍ 80.23 ശതമാനമായിരുന്നു പോളിങ്. ഇത്രയും ഉയര്‍ന്ന പോളിങ് ശുഭസൂചനയാണെന്നാണ് സ്വാമിയുടെ നിരീക്ഷണം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ യെദ്യൂരപ്പ വീണ്ടും കര്‍ണാടക മുഖ്യമന്ത്രിയാകുമെന്നും ബസവാനന്ദ സ്വാമി പ്രവചിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com