മൊബൈലിലെ ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാത്തതിന് കാമുകന് ക്വട്ടേഷൻ; മുൻ ദേശീയ ടെന്നീസ് ചാമ്പ്യൻ പിടിയിൽ
ചെന്നൈ: മൊബൈൽ ഫോണിലെ ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാൻ വിസമ്മതിച്ച കാമുകനു ക്വട്ടേഷൻ നൽകിയ മുൻ ദേശീയ ടെന്നീസ് ചാമ്പ്യൻ അറസ്റ്റിൽ. മുൻ ദേശീയ അണ്ടർ 14 ടെന്നീസ് ചാമ്പ്യൻ വാസവി ഗണേശനെയാണു (20) ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിപ്പോൾ അമേരിക്കയിൽ പഠനം നടത്തുകയാണ്. ദിവസങ്ങൾക്ക് മുൻപാണ് ചെന്നൈയിലെത്തിയത്. ഇതിന് ശേഷമായിരുന്നു സംഭവങ്ങൾ.
വാസവിയും ചെന്നൈ സ്വദേശി നവീദ് അഹമദും പ്രണയത്തിലായിരുന്നു. കഴിഞ്ഞയാഴ്ച അമേരിക്കയിൽ നിന്നു ചെന്നൈയിലെത്തിയ വാസവി നഗരത്തിലെ പാർക്കിൽ വച്ച് നവീദിനെ കാണുകയും സംസാരത്തിനിടെ ഇരുവരും ചിത്രമെടുക്കുകയും ചെയ്തു. ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാൻ വാസവി ആവശ്യപ്പെട്ടെങ്കിലും നവീദ് വഴങ്ങിയില്ല. ഇരുവരും വഴക്കായി. വാസവിയുടെ തലയ്ക്കു ഹെൽമറ്റു കൊണ്ടു ഇടിച്ചു ഫോൺ പിടിച്ചുവാങ്ങി നവീദ് കടന്നുകളഞ്ഞു.
പിന്നീട് നവീദിനെ കൈകാര്യം ചെയ്യാനും ഫോൺ തിരികെ വാങ്ങാനും ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കളെ വാസവി ഏൽപ്പിച്ചു. വേളാച്ചേരിയിലെ എസ് ഭാസ്കർ, ശരവണൻ, ബാഷ എന്നിവർ നവീദിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് ഫോൺ തിരികെ വാങ്ങി. നവീദിനെ വിട്ടു നൽകണമെങ്കിൽ രണ്ട് ലക്ഷം രൂപ നൽകണമെന്നു സുഹൃത്തുക്കളെ വിളിച്ചു പറഞ്ഞു. എന്നാൽ പണം ലഭിക്കാത്തതിനാൽ നവീദിനെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു.
നവീദിന്റെ പരാതി പ്രകാരം മൂന്നംഗ സംഘത്തെ പിടികൂടിയപ്പോഴാണു കാമുകിയുടെ ക്വട്ടേഷനെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചത്. നവീദിനെ ഉപദ്രവിക്കാൻ താൻ പറഞ്ഞിട്ടില്ലെന്നും ഫോൺ തിരികെ വാങ്ങാൻ മാത്രമാണു ഏൽപ്പിച്ചതെന്നും വാസവി പറഞ്ഞെങ്കിലും തെറ്റാണെന്നു അന്വേഷണത്തിൽ വ്യക്തമായി. ഇതോടെയാണ് വാസവിയെ അറസ്റ്റ് ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ