ന്യൂഡൽഹി : പ്രമുഖ മാധ്യമ സ്ഥാപനമായ 'ദി വയറി'നെതിരെയുള്ള എല്ലാ കേസുകളും അദാനി ഗ്രൂപ്പ് പിൻവലിക്കുന്നു. 'വയർ' പ്രസിദ്ധീകരിച്ച വാർത്തകൾ അപകീർത്തികരമെന്ന് കാണിച്ചാണ് രാജ്യത്തെ വിവിധ കോടതികളിൽ അദാനി ഗ്രൂപ്പ് മാനനഷ്ടക്കേസുകൾ നൽകിയിരുന്നത്.
വയറിന്റെ മുൻ എഡിറ്റർമാരായ സിദ്ധാർത്ഥ് വരദരാജൻ, എംകെ വേണു എന്നിവർക്കെതിരെയും സിദ്ധാർത്ഥ് ഭാട്ടിയ, മോനോബിന ഗുപ്ത, പമേല ഫിലിപ്പോസ്, നൂർ മുഹമ്മദ് എന്നിവർക്കെതിരെയുമാണ് അദാനി ഗ്രൂപ്പ് മാനനഷ്ടക്കേസുകൾ സമർപ്പിച്ചിരുന്നത്. ഹർജികൾ പിൻവലിക്കാൻ അദാനി ഗ്രൂപ്പ് തീരുമാനിച്ച വാർത്ത സത്യമാണെന്ന് മുൻ എഡിറ്റർ സിദ്ധാർത്ഥ് വരദരാജൻ വ്യക്തമാക്കി. മാനനഷ്ടക്കേസുകള്‍ക്ക് പുറമേ എല്ലാ സിവില്‍, ക്രിമിനല്‍ കേസുകളും അവര്‍ പിന്‍വലിക്കുന്നുവെന്നും കേസുകള്‍ പിന്‍വലിച്ച ശേഷം ഈ വിഷയത്തില്‍ കൂടുതല്‍ സംസാരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അദാനി പവർ മഹാരാഷ്ട്ര ലിമിറ്റഡ് രണ്ട് മാനനഷ്ടക്കേസുകളാണ് വയറിനെതിരെ സമർപ്പിച്ചത്. അദാനി പെട്രോനൈറ്റ് പോർട്ട് ദഹേജ് ഒരു ഹർജിയും നൽകിയിരുന്നു.
എക്സിറ്റ് പോളുകളിൽ മോദി തരംഗമെന്ന് വന്നെങ്കിലും തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് അനുകൂലമായേക്കുമെന്നും അങ്ങനെ ആയാൽ അദാനിക്കെതിരെയുണ്ടായ വെളിപ്പെടുത്തലുകളിൽ അന്വേഷണം വരുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഈ സാഹചര്യത്തിൽ വയർ അവരുടെ പക്കലുള്ള തെളിവുകൾ കൈമാറാതിരിക്കുന്നതിനായാണ് കേസുകൾ പിൻവലിക്കുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ