ന്യൂഡല്‍ഹി: ലോക്‌സഭയില്‍ മുസ്ലീം പ്രാതിനിധ്യത്തില്‍ വര്‍ധനവ്. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ 23 പേരാണ് തെരഞ്ഞെടുക്കപ്പെട്ടതെങ്കില്‍ ഇത്തവണ അത് 27ആയി ഉയര്‍ന്നു. ഉത്തര്‍പ്രദേശില്‍ നിന്നും പശ്ചിമബംഗാളില്‍ നിന്നും മാത്രമായി ഇത്തവണ പന്ത്രണ്ട് പേരാണ് ലോക്‌സഭയിലെത്തിയത്. 542 ലോക്‌സഭ സീറ്റുകളില്‍ 303ലും വിജയിച്ച ബിജെപിക്ക് ലോക്‌സഭയില്‍ ഒരു മുസ്ലിം എംപി പോലും ഇല്ല.
നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള, എഐഎംഐഎം നേതാവ് അസാദുദ്ദീന്‍ ഒവൈസി, സമാജ് വാദി നേതാവ് അസംഖാന്‍, മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് തെരഞ്ഞടുക്കപ്പെട്ട പ്രമുഖര്‍. കേരളത്തില്‍ നിന്നും ജമ്മുകശ്മിരില്‍ നിന്നും ഇത്തവണ മൂന്ന് പേരാണ് തെരഞ്ഞടുക്കപ്പെട്ടത്. ആസമില്‍ നിന്നും ബീഹാറില്‍ നിന്ന് രണ്ട് പേര്‍ വീതവും തെരഞ്ഞടുക്കപ്പെട്ടു.
പഞ്ചാബ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ലക്ഷദ്വീപ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ വീതമാണ് തെരഞ്ഞടുക്കപ്പെട്ടത്. കൂടുതല്‍ മുസ്ലീം എംപിമാരെ ലോക്‌സഭയില്‍ എത്തിച്ചത് ത്രിണമൂല്‍ കോണ്‍ഗ്രസാണ്. അഞ്ച് പേരെയാണ് മമതയുടെ പാര്‍ട്ടി തെരഞ്ഞടുത്ത് അയച്ചത്. കോണ്‍ഗ്രസ് നാല്, മുസ്ലീം ലീഗ്്, സമാജ് വാദ് പാര്‍ട്ടി, ബിഎസ്്പി, നാഷണല്‍ കോണ്‍ഫ്രന്‍സ് പാര്‍ട്ടികള്‍ മൂന്ന് വീതം പേരെയും ലോക്‌സഭയിലെത്തിച്ചു.
എഐഎംഎഐഎം രണ്ട്, എല്‍ജെപി, എന്‍സിപി, സിപിഎം, എഐയുഡിഎഫ് പാര്‍ട്ടികള്‍ ഒന്ന് വീതം ആളുകളെയും തെരഞ്ഞടുത്തത്. 1980ലെ തെരഞ്ഞടുപ്പിലാണ് മുസ്ലീം എംപിമാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായത്. 49 പേരാണ് അന്ന് ലോക്‌സഭയില്‍ എംപിമാരായുണ്ടായത്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ