ന്യൂഡൽഹി: റഫാല്‍ വിമാന ഇടപാടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി തള്ളിയ വിധിക്ക് എതിരായ പുനപ്പരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ്, ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള കേസില്‍ വിധി പറയുന്നത്. റഫാൽ ഇടപാടിൽ അന്വേഷണം നടത്തേണ്ടതില്ലെന്ന സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഹർജിയിലുള്ള തീരുമാനം നരേന്ദ്ര മോദി സർക്കാരിന് നിർണായകമാണ്.
റഫാല്‍ ഇടപാടില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികള്‍ കഴിഞ്ഞ ഡിസംബര്‍ 14നാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയത്. ഫ്രഞ്ച് കമ്പനിയായ ദസ്സോയില്‍നിന്ന് 36 വിമാനങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു ഹര്‍ജിയിലെ ആക്ഷേപം. കേസില്‍ വിശദമായ വാദം കേട്ട കോടതി ഹര്‍ജി തള്ളുകയായിരുന്നു.
ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍, കെഎം ജോസഫ് എന്നിവരാണ് റഫാല്‍ കേസില്‍ വിധി പറയുന്നത്. കേന്ദ്ര സർക്കാർ തെറ്റായ വിവരങ്ങൾ അറിയിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും കോടതി ഉത്തരവിൽ ഗുരുതരമായ തെറ്റുണ്ടെന്നും ആരോപണങ്ങളുയർന്നതിനെ തുടർന്ന് കേന്ദ്ര സർക്കാരും ഹർജിക്കാരായ യശ്വന്ത് സിൻഹ, അരുണ്‍ ഷൂരി, ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ്, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് എന്നിവരുമാണ് പുനഃപരിശോധനാ ഹർജി നൽകിയത്. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച വിധിക്കെതിരായ പുനപ്പരിശോധന ഹര്‍ജികളില്‍ വിധി പറഞ്ഞതിനു ശേഷമാവും റഫാല്‍ കേസിലെ വിധി.
കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെയുള്ള കോടതിയലക്ഷ്യ ഹർജിയിലും സുപ്രീം കോടതി ഇന്നു വിധി പറയും. റഫാൽഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മോഷണം നടത്തിയതായി സുപ്രീം കോടതി വ്യക്തമാക്കിയെന്ന രാഹുലിന്റെ പരാമർശത്തിന്റെ പേരിൽ ബിജെപി നേതാവ് മീനാക്ഷി ലേഖിയാണു കോടതിയലക്ഷ്യ ഹർജി നൽകിയത്. റഫാൽ കേസിൽ വിധി പറയുന്ന ബെഞ്ച് തന്നെയാണ് ഈ കേസും പരിഗണിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ