ലക്നൗ: മോട്ടോർ വാഹന നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. പിഴ വർദ്ധപ്പിച്ചതടക്കമുള്ളവ ഇതിന് ഉദ്ദാഹരണമാണ്. ഇത്രയൊക്കെയായിട്ടും നിയമങ്ങൾ പാലിക്കാൻ സന്നദ്ധരല്ല ചിലയാളുകൾ. ഇത് വെളിപ്പെടുത്തുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഈ ദിവസങ്ങളിൽ വൈറലായത്.
ബൈക്കിൽ ഇരുന്നാൽ ബ്രേക്ക് അമർത്താൻ പൊലും കാൽ എത്താത്ത എട്ടുവയസ്സുകാരൻ തലയിൽ ഹെൽമെറ്റും വച്ച് ബൈക്ക് ഓടിക്കുന്നതാണ് വിഡിയോ. മുന്നിലെ ക്രാഷ് ഗാര്‍ഡിലും പിന്നിലെ രണ്ട് വശങ്ങളിലും പാല് പാത്രം തുക്കിയിട്ടാണ് ഡ്രൈവിങ്. യുപിയിലെ ലക്നൗവിലാണ് സംഭവം. ഇതേത്തുടർന്ന് രക്ഷിതാക്കൾക്കെതിരെ പിഴ ശിക്ഷ വിധിച്ചിരിക്കുകയാണ് പൊലീസ്. ഷാനു എന്നാണ് കുട്ടിയുടെ പേരെന്നും ബൈക്കിന്റെ ഉടമയെ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.
പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ രക്ഷിതാക്കൾക്കോ വാഹന ഉടമയ്ക്കോ എതിരായി കേസെടുക്കുമെന്നാണ് പുതിയ മോട്ടർവാഹന നിയമം. 25000 രൂപ വരെ പിഴയും മൂന്നു വർഷത്തോളം തടവും ലഭിച്ചേക്കാവുന്ന ഗുരുതര കുറ്റമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ലൈസന്‍സ് ഇല്ലാതെയുള്ള ഡ്രൈവിങ്ങിന് 25,000 രൂപ പിഴയും കുട്ടിയെ ബൈക്ക് ഓടിക്കാൻ അനുവദിച്ചതിന് 5000 രൂപയും അടക്കം 30,000 രൂപ പിഴയാണ് ഷാനുവിന്റെ രക്ഷിതാക്കൾക്ക് നൽകിയിരിക്കുന്നത്. കേസ് കോടതിയിലേക്ക് വിട്ടെന്നും കുട്ടിയുടെ രക്ഷിതാവിന് ജയിൽ ശിക്ഷ വേണോ എന്ന് കോടതി തീരുമാനിക്കുമെന്നും പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ