മുംബൈ: അക്കൗണ്ടിൽ 80 ലക്ഷം രൂപയുണ്ടെങ്കിലും ഹൃദയശസ്ത്രക്രിയക്ക് പണം പിൻവലിക്കാൻ സാധിക്കാതെ ചികിൽസ വൈകി പിഎംസി ബാങ്ക് അക്കൗണ്ട് ഉടമ മരിച്ചു. 83കാരനായ മുരളീധർ ദാരയാണ് മരിച്ചത്.
80 ലക്ഷം രൂപയാണ് മുരളീധർ പിഎംസി ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ പണം പിൻവലിക്കുന്നതിന് തടസം നേരിട്ടു. ഇതുമൂലം അദ്ദേഹത്തിൻെറ ഹൃദയ ശസ്ത്രക്രിയ മുടങ്ങിയെന്നും ഇതാണ് മരണകാരണമെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു.
മെഡിക്കൽ എമർജൻസിക്ക് പിഎംസി ബാങ്കിൽ നിന്ന് കൂടുതൽ പണം അനുവദിക്കാമെന്ന് ആർബിഐ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതിനുള്ള അപേക്ഷ നൽകിയെങ്കിലും ബാങ്ക് നിരസിക്കുകയായിരുന്നുവെന്ന് മുരളീധറിൻെറ കുടുംബം ആരോപിക്കുന്നു.
നേരത്തെ പിഎംസി ബാങ്കിൽ നിക്ഷേപമുള്ള രണ്ട് പേർ ഹൃദയാഘാതത്താൽ മരിക്കുകയും വനിതാ ഡോക്ടർ ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ