മതസൗഹാര്‍ദം പുലരണം; അയോധ്യയില്‍ വിധി എന്തായാലും സംയമനത്തോടെ നേരിടണം: ആര്‍എസ്എസ് ആഹ്വാനം

അയോധ്യ കേസിലെ സുപ്രീംകോടതി വിധി എല്ലാവരും സംയമനത്തോടെ നേരിടണമെന്ന് ആര്‍എസ്എസ്
മതസൗഹാര്‍ദം പുലരണം; അയോധ്യയില്‍ വിധി എന്തായാലും സംയമനത്തോടെ നേരിടണം: ആര്‍എസ്എസ് ആഹ്വാനം

ന്യൂഡല്‍ഹി: അയോധ്യ കേസിലെ സുപ്രീംകോടതി വിധി എല്ലാവരും സംയമനത്തോടെ നേരിടണമെന്ന് ആര്‍എസ്എസ്. രാജ്യത്ത് മത സൗഹാര്‍ദം പുലരണമെന്ന് ആര്‍എസ്എസ് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു. അയോധ്യ കേസില്‍ 40 ദിവസം വാദം കേട്ട സുപ്രീംകോടതി ഭരണഘടന ബഞ്ച് വിധി പറയാനായി മാറ്റിവച്ചിരിക്കുന്ന പശ്ചാതലത്തിലാണ് ആര്‍എസ്എസിന്റെ ആഹ്വാനം വന്നിരിക്കുന്നത്.

നേരത്തെ കേസില്‍ ഒത്തുതീര്‍പ്പ് നടന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മുസ്‌ലിം സംഘടനകള്‍ രംഗത്ത് വന്നിരുന്നു.ഹിന്ദു കക്ഷികള്‍ ആരും ഒത്തുതീര്‍പ്പിനു തയാറായിട്ടില്ലെന്നും പിന്നെ എങ്ങനെയാണ് അതു നടക്കുകയെന്നും മുസ്‌ലിം കക്ഷികളുടെ അഭിഭാഷകന്‍ ഇജാസ് മഖ്ബൂല്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഭൂമി വിട്ടുകൊടുത്ത് ഒത്തുതീര്‍പ്പിനു സന്നദ്ധമാണെന്നു സുന്നി വഖഫ് ബോര്‍ഡ് അറിയിച്ചതായ വാര്‍ത്തകള്‍ക്കിടെയാണ്, ഒത്തുതീര്‍പ്പു നിര്‍ദേശം തള്ളി ആറു മുസ്ലിം കക്ഷികള്‍ രംഗത്തുവന്നിരിക്കുന്നത്. സുന്നി വഖഫ് ബോര്‍ഡ് ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ടുവച്ചിട്ടുണ്ടോയെന്ന് അറിയില്ല. ഉണ്ടെങ്കില്‍ തന്നെ അവര്‍ മുസ്ലിം സമുദായത്തിന്റെ ആകെ പ്രതിനിധിയല്ല. ഹിന്ദു കക്ഷികള്‍ ആരും ഒത്തുതീര്‍പ്പു സന്നദ്ധത അറിയിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് ഒത്തുതീര്‍പ്പ് നടക്കുക?  മധ്യസ്ഥ സമിതി ഇക്കാര്യത്തില്‍ പക്ഷപാതിത്വത്തോടെ പ്രവര്‍ത്തിക്കുകയാണെന്ന് അഭിഭാഷകന്‍ കുറ്റപ്പെടുത്തി.

കേസില്‍ ഒത്തുതീര്‍പ്പിനായി കോടതി നിയോഗിച്ച റിട്ട. ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ള അധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിശോധിച്ചിരുന്നു. മധ്യസ്ഥ സമിതി റിപ്പോര്‍ട്ടില്‍ മൂന്ന് നിര്‍ദേശങ്ങളാണുള്ളത് എന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com