ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖരായ വ്യക്തികളുടെ വിവരങ്ങൾ ഇസ്രായേൽ ചോർത്തിയതായി റിപ്പോർട്ടുകൾ. മാധ്യമ പ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, നയതന്ത്ര പ്രതിനിധികൾ, രാഷ്ട്രീയക്കാർ എന്നിവരുടെ വിവരങ്ങൾ ഇസ്രായേൽ ചോർത്തിയെന്ന് വാട്സ് ആപ്. ഇസ്രായേൽ സ്പൈവെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യക്കാരെ നിരീക്ഷിച്ചുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
2019 മെയിൽ രണ്ടാഴ്ച നിരീക്ഷണം തുടർന്നതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഇസ്രായേൽ കമ്പനിയായ എൻഎസ്ഒയാണ് സ്പൈവെയറായ പെഗാസസിന്റെ ഉപജ്ഞാതാക്കൾ. സർക്കാർ ഏജൻസികൾക്ക് മാത്രമാണ് സ്പൈവെയർ നൽകുന്നതെന്നാണ് എൻഎസ്ഒയുടെ അവകാശവാദം.
സ്പൈവെയർ ആക്രമണത്തിനെതിരെ വാട്സ് ആപ് സാൻഫ്രാൻസിസ്കോ ഫെഡറൽ കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. വീഡിയോ കോളിങ് സിസ്റ്റത്തിലൂടെയാണ് വൈറസ് എത്തിയതെന്നാണ് വാട്സ് ആപ് ആരോപിക്കുന്നത്. ഉപയോക്താവ് അറിയാതെ ഫോണിലെത്തുന്ന പെഗാസസ് വ്യക്തിഗത വിവരങ്ങളായ പാസ്വേർഡ്, കോൺഡാക്ട്, കലണ്ടർ ഇവന്റ് എന്നിവ ചോർത്തുന്നു. ഇന്ത്യക്ക് പുറമേ മറ്റ് ചില രാജ്യങ്ങളിലെ വ്യക്തികളുടെ വിവരങ്ങളും ഇത്തരത്തിൽ ചോർത്തിയിട്ടുണ്ട്.
അതേസമയം, എൻഎസ്ഒ ആരോപണങ്ങൾ നിഷേധിച്ചു. അംഗീകൃത സർക്കാർ ഏജൻസികൾക്കും രഹസ്യാന്വേഷണ വിഭാഗങ്ങൾക്കും മാത്രമാണ് സേവനം നൽകുന്നതെന്നും എൻഎസ്ഒ വ്യക്തമാക്കി. ലോകത്ത് ഏകദേശം 150 കോടി വാട്സ് ആപ് ഉപയോക്താക്കളിൽ 40 കോടിയും ഇന്ത്യയിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ