'അപകടത്തിന് പിന്നില്‍ കുല്‍ദീപ് സെന്‍ഗാര്‍, തന്നെ ഇല്ലാതാക്കാന്‍ ചെയ്തത്, കോടതിയില്‍ വെച്ചും ഭീഷണിപ്പെടുത്തി'; ഉന്നാവോ പെണ്‍കുട്ടി

എയിംസില്‍ വെച്ച് സിബിഐക്ക് നല്‍കിയ മൊഴിയിലും ഈ കാര്യങ്ങള്‍ തന്നെയാണ് പറഞ്ഞിരിക്കുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു
'അപകടത്തിന് പിന്നില്‍ കുല്‍ദീപ് സെന്‍ഗാര്‍, തന്നെ ഇല്ലാതാക്കാന്‍ ചെയ്തത്, കോടതിയില്‍ വെച്ചും ഭീഷണിപ്പെടുത്തി'; ഉന്നാവോ പെണ്‍കുട്ടി

ന്യൂഡല്‍ഹി: തന്നെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കുല്‍ദീപ് സെന്‍ഗാറാണ് വാഹനാപകടം സൃഷ്ടിച്ചതെന്ന് ഉന്നാവോ പെണ്‍കുട്ടി. അപകടം ഉണ്ടാവുന്നതിന് മുന്‍പ് സെന്‍ഗാറും കൂട്ടാളികളും തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. കൊലപ്പെടുത്തുമെന്നായിരുന്നു ഇവരുടെ ഭീഷണിയെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പെണ്‍കുട്ടി പറയുന്നു. 

ജൂലൈ 28നാണ് ഉന്നാവോ പെണ്‍കുട്ടിയും കുടുംബാംഗങ്ങളും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിക്കുകയും, അഭിഭാഷകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കേസിലെ വാദത്തിനായി കോടതിയില്‍ ഹാജരായപ്പോള്‍ സെന്‍ഗാറിന്റെ സഹായിയാണ് ഭീഷണിയുമായി എത്തിയതെന്ന് പെണ്‍കുട്ടി പറയുന്നു. 

'ഉന്നാവോ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സെന്‍ഗാറിന്റെ സഹായിയായ സ്ത്രീയുടെ മകനാണ് കോടതിയില്‍ വെച്ച് തന്നെ ഭീഷണിപ്പെടുത്തിയത്. അയാളുടെ അമ്മയ്‌ക്കെതിരായ കേസ് പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണി'. സെന്‍ഗാറില്‍ നിന്നും അവരുടെ സഹായികളില്‍ നിന്നുമുള്ള ഭീഷണിയെ കുറിച്ച് പറഞ്ഞ് പൊലീസിന് കത്ത് നല്‍കിയെങ്കിലും കാര്യമുണ്ടായില്ലെന്നും പെണ്‍കുട്ടി പറയുന്നു. 

എയിംസില്‍ വെച്ച് സിബിഐക്ക് നല്‍കിയ മൊഴിയിലും ഈ കാര്യങ്ങള്‍ തന്നെയാണ് പറഞ്ഞിരിക്കുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. എന്‍എച്ച് 31ല്‍ വെച്ച് അപകടമുണ്ടായ സമയം, ട്രക്ക് ഞങ്ങളുടെ കാറിന് നേരെ വരുന്നത് താന്‍ കണ്ടതായും പെണ്‍കുട്ടി പറയുന്നു. എന്നെ കൊല്ലാനുള്ള സെന്‍ഗാറിന്റെ ഗൂഡാലോചനയാണ് ആ അപകടത്തിന് പിന്നില്‍. ജയിലില്‍ കിടന്നാണെങ്കിലും ഏതറ്റം വരെയും അയാള്‍ പോവുമെന്നും ഉന്നാവോ പെണ്‍കുട്ടി പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com