ഹിന്ദു മതത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ ധര്‍മത്തിനും ശ്രീരാമനും അപമാനം; ശശി തരൂര്‍

വിദേശത്തായിരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നതെന്നും ആ സമയത്ത് അദ്ദേഹം ബഹുമാനം അര്‍ഹിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു
ഹിന്ദു മതത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ ധര്‍മത്തിനും ശ്രീരാമനും അപമാനം; ശശി തരൂര്‍

പൂനെ: ഹിന്ദു മതത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ ധര്‍മത്തിനും ശ്രീരാമനും അപമാനമാണെന്ന് ശശി തരൂര്‍ എംപി. തബ്‌രിസ് അന്‍സാരി ജയ് ശ്രീരാം വിളിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട് ക്രൂരമായി അക്രമത്തിന് ഇരയാകേണ്ടി വന്നത് ചൂണ്ടിക്കാട്ടിയായിരുന്നു തരൂരിന്റെ പരാമര്‍ശം. ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ചിലര്‍ അവരവരുടെ പേരുകള്‍ മറ്റുള്ളവരെ കൊല്ലുന്നതിന് ഉപയോഗിക്കുകയാണ്. ഒരു മതത്തിന്റെയോ ജാതിയുടെയോ ഭാഷയുടേയോ അല്ല ഇന്ത്യ. ഭരണഘടന ഇതിനെല്ലാം അതീതമായി എല്ലാവര്‍ക്കും തുല്യമായ പരിഗണനയാണ് നല്‍കുന്നത്. മറിച്ചുള്ളതെല്ലാം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ഹിന്ദുത്വ വാദം പറഞ്ഞ് മതത്തെ അപമാനിക്കുന്നവര്‍ക്കുള്ള മറുപടിയെന്ന നിലയിലാണ് എന്തുകൊണ്ട് ഞാന്‍ ഒരു ഹിന്ദു എന്ന ഒരു പുസ്തകം എഴുതിയത്. മതത്തെ കൂട്ടുപിടിച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവര്‍ ചെയ്യുന്നതിന് കാരണം രാഷ്ട്രീയം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

വിദേശത്തായിരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നതെന്നും ആ സമയത്ത് അദ്ദേഹം ബഹുമാനം അര്‍ഹിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു. എന്നാല്‍ രാജ്യത്തിനകത്തായിരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് അദ്ദേഹത്തെ ചോദ്യം ചെയ്യാം.

രാജ്യത്തിനൊരു പൊതുഭാഷ എന്ന വിഷയത്തില്‍ തന്റെ നിലപാട് മൂന്ന് ഭാഷാ ഫോര്‍മുലയ്ക്ക് അനുകൂലമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഹിന്ദി, ഹിന്ദുത്വം, ഹിന്ദുസ്ഥാന്‍ എന്ന നിലപാട് ഏറെ അപകടകരമാണ്. കേരളത്തില്‍ ജനങ്ങള്‍ക്കിടയില്‍ ജാതീയമായ വേര്‍തിരിവുകളില്ല. പിന്നെ മഹാരാഷ്ട്രയില്‍ എങ്ങനെയുണ്ടാകുന്നുവെന്നും അദ്ദേഹം ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com