പാകിസ്ഥാനെ കുറിച്ച് പറഞ്ഞത് മോശമായിപ്പോയി, ഇമ്രാന്‍ഖാന്‍ മാന്യന്‍: മോദിയെ വിമര്‍ശിച്ച് ട്രംപ് 

താന്‍ ഒരിക്കലും അത്തരത്തിലുളള പ്രസ്താവന അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നും ട്രംപ്
പാകിസ്ഥാനെ കുറിച്ച് പറഞ്ഞത് മോശമായിപ്പോയി, ഇമ്രാന്‍ഖാന്‍ മാന്യന്‍: മോദിയെ വിമര്‍ശിച്ച് ട്രംപ് 

ന്യൂയോര്‍ക്ക്:  ഹൗഡി മോദി പരിപാടിയില്‍ പാകിസ്ഥാനെ കുറിച്ച് മോദി നടത്തിയ പരാമര്‍ശം മോശമായിപ്പോയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ ഒരിക്കലും അത്തരത്തിലുളള പ്രസ്താവന അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നും ട്രംപ് പറഞ്ഞു. പാകിസ്ഥാന്‍ ഭീകരവാദത്തിന്റെ  കേന്ദ്രമാണെന്ന ഇന്ത്യയുടെ നിലപാടിനോട് യോജിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ട്രംപ്.

ഞായറാഴ്ച അമേരിക്കയില്‍ നടത്തിയ ഹൗഡി മോദി പരിപാടിയില്‍ ട്രംപിന്റെ സാന്നിധ്യത്തില്‍ പാകിസ്ഥാനെതിരെ കടുത്ത വിമര്‍ശനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അഴിച്ചുവിട്ടിരുന്നത്. ഇതിന് പിന്നാലെയാണ്  പാകിസ്ഥാനെ കുറിച്ച് മോദി നടത്തിയ പരാമര്‍ശം മോശമായിപ്പോയെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. പാകിസ്ഥാന്‍ ഭീകരവാദത്തിന്റെ  കേന്ദ്രമാണെന്ന ഇന്ത്യയുടെ നിലപാടിനോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ഇറാനാണ് ഒന്നാമത്തെ ഭീകരവാദത്തിന്റെ കേന്ദ്രമെന്ന് ട്രംപ് മറുപടി നല്‍കി. 

'ഞാന്‍ ഈ മാന്യനെയും പാകിസ്ഥാനെയും വിശ്വസിക്കുന്നു'- പാകിസ്ഥാനെ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇമ്രാന്‍ഖാനെ നോക്കി ട്രംപ് പറഞ്ഞു.ഭീകരവാദത്തെ ഇല്ലായ്മ ചെയ്യുന്നതിന് ഇമ്രാന്‍ഖാന്റെ നേതൃത്വത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചതായി അറിയുന്നു. എങ്കിലും ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ പുരോഗതി അനിവാര്യമാണ്. ഇതില്‍ മറ്റ് വഴികളില്ല.അല്ലാത്തപക്ഷം മരണവും കലാപവും ദാരിദ്ര്യവും ആയിരിക്കും സംഭവിക്കുക എന്ന് ഇമ്രാന്‍ഖാന് ട്രംപ് മുന്നറിയിപ്പ് നല്‍കി. കശ്മീര്‍ വിഷയത്തില്‍ ഇരുരാജ്യങ്ങളും തയ്യാറായാല്‍ മധ്യസ്ഥതയ്ക്ക് താന്‍ ഒരുക്കമാണെന്നും ട്രംപ് പറഞ്ഞു.

നരേന്ദ്രമോദിയും ട്രംപും ഒരുമിച്ച് പങ്കെടുത്ത ഹൗഡിമോദി പരിപാടിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. 50,000ത്തിലേറെ പേരാണ് പരിപാടി കാണാന്‍ എത്തിയത്. ഇവിടെ വച്ചാണ് പാകിസ്ഥാനെതിരെ മോദി ആഞ്ഞടിച്ചത്. ഇന്ത്യക്കെതിരെ വിദ്വേഷപ്രചാരണം നടത്തുകയാണ് ചിലരുടെ പ്രധാന അജന്‍ഡയെന്ന പാകിസ്ഥാന്റെ പേരു പരാമര്‍ശിക്കാതെ മോദി പറഞ്ഞു. ഭീകരതയെ പിന്തുണയ്ക്കുകയും ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കുകയുമാണ് അവര്‍ ചെയ്യുന്നതെന്നും മോദി പറഞ്ഞു. ഇസ്ലാമിക ഭീകരവാദത്തിന് എതിരെയുളള പോരാട്ടത്തിന്റെ കാര്യത്തില്‍ ഇന്ത്യയും അമേരിക്കയും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് ട്രംപ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com