ന്യൂഡൽഹി: മിന്നലാക്രമണത്തെ കുറിച്ച് വിശദീകരണവുമായി വ്യോമസേന. എഫ്16 വിമാനം പാക്കിസ്ഥാൻ ഉപയോഗിച്ചു എന്നതിന് തെളിവുള്ളതായും രഹസ്യ സ്വഭാവം കണക്കിലെടുത്ത് തെളിവുകൾ കൂടുതൽ പുറത്തുവിടുന്നില്ലെന്നും വ്യോമസേന വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാക് വിമാനം തകർന്നതിന് വ്യക്തവും വിശ്വസനീയവുമായ തെളിവാണ് ഇന്ത്യയുടെ പക്കലുള്ളതെന്നും വ്യോമസേന വ്യക്തമാക്കി. ഫെബ്രുവരിയിലെ ഏറ്റുമുട്ടലില്‍ തകര്‍ന്ന പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളുടെ റഡാര്‍ ചിത്രങ്ങള്‍ വ്യോമസേന പുറത്തുവിട്ടു.
കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍റെ എഫ് 16 പോര്‍വിമാനം വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ വെടിവെച്ച് വീഴ്ത്തിയിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിദ്ധീകരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാക്കിസ്ഥാന്‍ വാങ്ങിയ എല്ലാ എഫ് 16 വിമാനങ്ങളും സുരക്ഷിതമാണെന്നും ഒന്നു പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി എന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
എന്നാൽ പാക് വിമാനം ആക്രമണത്തില്‍ തകര്‍ന്നതിന്‍റെ ഇലക്ട്രോണിക്, റഡാർ തെളിവുകള്‍ കൈവശമുണ്ടെന്ന് വ്യക്തമാക്കി വ്യോമസേന റിപ്പോർട്ട് തള്ളുകയായിരുന്നു. ആക്രമണം നടന്ന സമയം രണ്ട് പൈലറ്റുമാര്‍ വിമാനത്തില്‍ നിന്ന് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടിട്ടുണ്ട്. ഇതില്‍ ഒന്ന് മിഗ് വിമാനം പറത്തിയ അഭിനന്ദന്‍ വര്‍ധമാനും മറ്റൊന്ന് പാക് വിമാനത്തിലെ പൈലറ്റുമാണെന്നുമായിരുന്നെന്ന് വ്യോമസേന നേരത്തെ വിശദമാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ