ദിസ്പൂർ : ബീഫ് വില്‍പന നടത്തിയെന്നാരോപിച്ച് വൃദ്ധന് നേരെ ആള്‍ക്കൂട്ടത്തിന്‍റെ ആക്രമണം. അസമിലെ ബിശ്വനാഥ് ജില്ലയിലാണ് സംഭവം. പശു ഇറച്ചി വില്‍പ്പന നടത്തിയെന്നാരോപിച്ചാണ് ഷൗക്കത്ത് അലി (68) എന്നയാള്‍ക്കു നേരെയായിരുന്നു ആക്രമണം. ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഷൗക്കത്ത് അലിയെ ആൾക്കൂട്ടം റോഡിലിട്ട് മര്‍ദ്ദിക്കുകയും പന്നിയിറച്ചി കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. നിര്‍ബന്ധിച്ച് പന്നിയിറച്ചി തീറ്റിച്ചെന്നും മതവികാരം വ്രണപ്പെടുത്തിയതായും ശാരീരികമായി ആക്രമിച്ചതായും കാണിച്ച് ഷൗക്കത്ത് അലിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പരിക്കേറ്റ ഷൗക്കത്ത് അലി ഇപ്പോള്‍ ചികിത്സയിലാണ്.
ജനക്കൂട്ടം ഷൗക്കത്ത് അലിയെ ഭീഷണിപ്പെടുത്തുകയും ഇറച്ചിവില്‍പ്പനയ്ക്കുള്ള ലൈസന്‍സ് ആവശ്യപ്പടുകയും ചെയ്യുന്നത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. നിങ്ങള്‍ ബംഗ്ലാദേശി ആണോയെന്നും ദേശീയ പൗരത്വ രജിസ്റ്ററില്‍ പേരുണ്ടോയെന്നും ആൾക്കൂട്ടം ചോദിക്കുന്നു. വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചതായും ഷൗക്കത്തിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നതായും ബിശ്വനാഥ് എസ്.പി രാകേഷ് റോഷന്‍ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ