മുംബൈ: തെരുവുനായകൾക്ക് ഭക്ഷണം നൽകിയെന്ന് ആരോപിച്ച് യുവതിക്ക് 3.6 ലക്ഷം രൂപ പിഴയിട്ടു. മുംബൈ സ്വദേശിയായ നേഹ ദത്‌വാനിക്കാണ് പിഴ വിധിച്ചത്. ഇവർ അംഗമായ നിസർഗ് ഹെവൻ സൊസൈറ്റി പിഴ ചുമത്തിയത്. അഞ്ച് മാസം കൊണ്ട് പിഴ അടച്ചുതീർക്കണമെന്നാണ് ഹൗസിങ് സൊസൈറ്റി അറിയിച്ചിട്ടുള്ളത്. പ്രതിദിനം 2500രൂപ എന്ന നിരക്കിലാണ് പിഴ ചുമത്തിയത്.
പരസ്യ കമ്പനി ജീവനക്കാരിയായ നേഹ അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് ഫ്ലാറ്റിൽ താമസിക്കുന്നത്. താൻ പരിപാലിച്ചത് ഫ്ലാറ്റ് കെട്ടിടത്തിന്റെ സമീപത്ത് തന്നെ ജനിച്ച പട്ടികളെയാണെന്നും അവ ജനിച്ചപ്പോൾ മുതൽ താനാണ് നോക്കുന്നതെന്നും നേഹ പറയുന്നു. പിഴ അന്യയമാണെന്നും നേഹ അഭിപ്രായപ്പെട്ടു. പിഴയടക്കാൻ ഒരുക്കമല്ലെന്നും ഫ്ലാറ്റിൽ നിന്ന് താമസം മാറുകയാണെന്നും നേഹ അറിയിച്ചു. എന്നാൽ തന്റെ അമ്മയും സഹോദരിയും ഫ്ലാറ്റിൽ താമസം തുടരുമെന്നും ഇവർ അറിയിച്ചു.
തെരുവുനായകൾക്ക് ഭക്ഷണം നൽകരുതെന്നത് സൊസൈറ്റിയിലെ 98 ശതമാനം അംഗങ്ങളും അംഗീകരിച്ച ചട്ടമാണെന്നും ഭൂരിപക്ഷ അഭിപ്രായ പ്രകാരം എടുത്ത തീരുമാനത്തിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്ന് സൊസൈറ്റി പ്രസിഡന്റ് മിതേഷ് ബോറ പറഞ്ഞു. പ്രായമായവരും കുട്ടികളുമടക്കമുള്ളവരെ തെരുവുനായകൾ ആക്രമിക്കുമെന്നതിനാലാണ് അവയെ സൊസൈറ്റിയുടെ പരിധിയിൽ പ്രവേശിപ്പിക്കരുതെന്ന് പ്രമേയം കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ