റഫാല്‍ കേസ്; പ്രധാനമന്ത്രി കള്ളനാണെന്ന് പറഞ്ഞിട്ടില്ല, രാഹുല്‍ ഗാന്ധിക്ക് സുപ്രിം കോടതിയുടെ നോട്ടീസ്

ഏപ്രില്‍ 22 നകം വിശദീകരണം നല്‍കണമെന്ന് രാഹുല്‍ ഗാന്ധിയോട് കോടതി
റഫാല്‍ കേസ്; പ്രധാനമന്ത്രി കള്ളനാണെന്ന് പറഞ്ഞിട്ടില്ല, രാഹുല്‍ ഗാന്ധിക്ക് സുപ്രിം കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: റഫാല്‍ കേസുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രിം കോടതി നോട്ടീസയച്ചു. രാഹുല്‍ ഗാന്ധി കോടതിയലക്ഷ്യം നടത്തിയതായി ചൂണ്ടിക്കാട്ടി ബിജെപി വക്താവ് മീനാക്ഷി ലേഖി നല്‍കിയ ഹര്‍ജിയിലാണ് കോടതി വിശദീകരണം തേടിയിരിക്കുന്നത്. റഫാലിലെ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ പുതിയ രേഖകള്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യം പരിഗണിക്കവേ കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍ രാഹുല്‍ ഗാന്ധി തെറ്റായി വ്യാഖ്യാനിച്ചുവെന്ന് ഹര്‍ജിക്കാരി ആരോപിച്ചിരുന്നു. 

'ചൗക്കിദാര്‍ ചോര്‍ ഹെ' എന്ന തന്റെ നിലപാട് സുപ്രിംകോടതി ശരിവച്ചുവെന്നാണ് രാഹുല്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രി അഴിമതി നടത്തിയെന്ന് തന്നെയാണ് കോടതി പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ഇതിലാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രില്‍ 22 നകം വിശദീകരണം നല്‍കണമെന്ന് രാഹുല്‍ ഗാന്ധിയോട് കോടതി ആവശ്യപ്പെട്ടു. 

രാഹുല്‍ ഗാന്ധി പറഞ്ഞത് പോലെ സുപ്രിം കോടതി പരാമര്‍ശിച്ചിട്ടില്ല. റഫാലിലെ പുതിയ രേഖകള്‍ പരിഗണിക്കുന്നത് സംബന്ധിച്ച കേസില്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. അതില്‍ പ്രധാനമന്ത്രി കള്ളനാണെന്ന വാക്കില്ല. അത്തരം പരാമര്‍ശം നടത്താനുള്ള സാഹചര്യം കോടതിയില്‍ ഉണ്ടായിട്ടില്ല. നിയമപ്രശ്‌നം മാത്രമേ അന്ന് ഉണ്ടായിട്ടുള്ളൂവെന്നും ബഞ്ച് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com