ന്യൂഡൽഹി: നാമനിര്‍ദേശപത്രികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി. മഹാരാഷ്ട്ര സ്വദേശിയായ മുൻ മാധ്യമപ്രവർത്തകൻ സാങ്കേത് ഗോഖലെയാണ് ഹർജി ഫയൽ ചെയ്തത്.
ഗുജറാത്തിലെ ഗാന്ധിനഗര്‍ സെക്ടര്‍ ഒന്നില്‍ 411എന്ന നമ്പറില്‍ ഭൂമി സ്വന്തമാണെന്ന് 2007ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ മോദി അവകാശപ്പെട്ടിരുന്നു. സാമാജികർക്ക് കുറഞ്ഞവിലയിൽ സർക്കാർ ഭൂമി അനുവദിച്ച പദ്ധതിപ്രകാരം ലഭിച്ച ഭൂമിയാണ് ഇത്. 326.22 ചതുരശ്ര മീറ്റര്‍ ഭൂമി 1.3ലക്ഷം രൂപയ്ക്കാണ് മോദിക്ക് ലഭിച്ചത്. 1.18 കോടി രൂപയാണ് ഈ വസ്തുവിന്റെ ഇപ്പോഴത്തെ വില. എന്നാല്‍ 2012ലെ തെരഞ്ഞെടുപ്പില്‍ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ ഈ ഭൂമി രേഖപ്പെടുത്തിയിട്ടില്ല.
2014ല്‍ ലോക്‌സഭയിലേക്ക് ആദ്യമായി മത്സരിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തിലും ആ സ്ഥലം പരാമർശിക്കുന്നില്ല. പിഎംഒ വെബ്‌സൈറ്റില്‍ വെളിപ്പെടുത്തിയ പ്രധാനമന്ത്രിയുടെ സ്വത്തുവിവരങ്ങളിലടക്കം ഗാന്ധിനഗറിൽ 401 എ എന്ന പ്ലോട്ടിന്റെ നാലിലൊന്ന് അവകാശം മാത്രമാണെന്നാണ് പറയുന്നത്. ആകെ ഭൂമി 1313.3 ചതുരശ്രമീറ്ററും തന്റെ ഓഹരി 328.08 ചതുരശ്ര മീറ്ററുമാണെന്ന് ഇതില്‍ വിശദീകരിക്കുന്നു.
2014ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 401 എ ഭൂമിയുടെ നാലിലൊന്ന് അവകാശം തന്റേതായി ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി കാണിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഭൂരേഖ പ്രകാരം 411 നമ്പര്‍ ഭൂമി നരേന്ദ്രമോദിയുടെ പേരിലും 401 നമ്പര്‍ പ്ലോട്ടിന്റെ സമ്പൂര്‍ണ അവകാശം അരുണ്‍ ജയ്റ്റ്‌ലിക്കുമാണ്. എന്നാല്‍ 401 എ എന്നൊരു ഭൂമി അവിടെയില്ലെന്നാണ് സാങ്കേത് ഗോഖലെ പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ