ഫത്തേപുര: ബിജെപി സ്ഥാനാർഥിക്ക് വോട്ട് ചെയ്തില്ലെങ്കിൽ തൊഴിലുണ്ടാകില്ലെന്ന ഭീഷണിയുമായി ബിജെപി എംഎൽഎ. ഫത്തേപുരയിലെ ബിജെപി എംഎൽഎ രമേഷ് കത്താരയുടേതാണ് ഭീഷണി. ഗുജറാത്തിലെ ദഹോദയിലെ ബിജെപി സ്ഥാനാർഥി ജസ്വന്ത് സിംഗ് ഭാഭോറിനായി പ്രചരണത്തിനെത്തിയപ്പോഴാണ് രമേഷ് കത്താരയുടെ ഈ പരാമർശം.
പോളിങ് ബൂത്തുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കൊല്ലം കാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ആരൊക്കെയാണ് ബിജെപിക്ക് വോട്ട് ചെയ്യാത്തതെന്ന് ഇതുവഴി മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. "വോട്ടിംഗ് യന്ത്രത്തിൽ ജസ്വന്ത് സിംഗ് ഭാഭോറിന് ചിത്രമോ താമര ചിഹ്നമോ കണ്ടാൽ ആ ബട്ടൺ അമർത്തണം. പിഴവുണ്ടാകരുത്. മോദി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ആരാണ് ബിജെപിക്ക് വോട്ട് ചെയ്യുന്നത്, ആരാണ് കോൺഗ്രസിന് വോട്ട് ചെയ്യുന്നത് എന്നെല്ലാം ഇതിൽ കാണാം."
പോളിങ് കുറവുള്ള ബൂത്തുകളിൽ കാമറ പരിശോധിച്ച് ആരാണ് വോട്ട് ചെയ്യാത്തതെന്ന് കണ്ടെത്തുമെന്നും അവർക്ക് പിന്നെ തൊഴിൽ ഉണ്ടാകില്ലെന്നും കത്താര പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലാണ് ഗുജറാത്തിൽ പോളിങ് നടക്കുക. ഏപ്രിൽ 23ന് വോട്ടെടുപ്പും മെയ് 23ന് വോട്ടെണ്ണലും നടക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ