ബാബറി മസ്ജിദ് പൊളിക്കാന്‍ താനുമുണ്ടായിരുന്നു എന്ന പ്രസ്താവന: പ്രജ്ഞ സിങിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ബാബറി മസ്ജിദ് പൊളിക്കാന്‍ താനുമുണ്ടായിരുന്നുവെന്നും രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും പറഞ്ഞ ഭോപ്പാല്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു.
ബാബറി മസ്ജിദ് പൊളിക്കാന്‍ താനുമുണ്ടായിരുന്നു എന്ന പ്രസ്താവന: പ്രജ്ഞ സിങിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ഭോപ്പാല്‍: ബാബറി മസ്ജിദ് പൊളിക്കാന്‍ താനുമുണ്ടായിരുന്നുവെന്നും രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും പറഞ്ഞ ഭോപ്പാല്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് താക്കൂറിന്‌ രെതെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. വിവാദ പരാമര്‍ശത്തില്‍ ഒരു ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ജില്ലാ വരണാധികാരി നോട്ടീസ് അയച്ചിരിക്കുന്നത്. 

'കഴിഞ്ഞ ദിവസവും ഞാനത് പറഞ്ഞതാണ്. ഇനിയും ഞാനവിടെ പോകും. രാമക്ഷേത്ര നിര്‍മ്മാണത്തിന് സഹായിക്കും. അത് ചെയ്യുന്നതില്‍ നിന്ന് ഞങ്ങളെയാര്‍ക്കും തടയാന്‍ സാധിക്കില്ല. ഇത് രാമരാഷ്ട്രമാണ്, രാഷ്ട്രം രാമന്റേതാണ്'- ഇതായിരുന്നു പ്രജ്ഞയുടെ പ്രസ്താവന. 

നേരത്തെ,  മുംബൈ ഭീകരാക്രണത്തില്‍ കൊല്ലപ്പെട്ട എടിഎസ് മേധാവി ഹേമന്ദ് കര്‍ക്കറെയ്ക്ക് എതിരായ പ്രജ്ഞയുടെ പ്രസ്താവനയ്ക്ക് എതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചിരുന്നു.  ''മാലേഗാവ് സ്‌ഫോടന കേസില്‍ തെളിവില്ലെങ്കില്‍ തന്നെ വിട്ടയക്കാന്‍ ഞാന്‍ ഹേമന്ത് കര്‍ക്കറെയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെളിവുകള്‍ ഉണ്ടാക്കും, വിടില്ലെന്നായിരുന്നു കര്‍ക്കറെയുടെ നിലപാട്. നീ നശിച്ചുപോവട്ടെ എന്നു ഞാന്‍ അന്നു ശപിച്ചതാണ്''-ഇതായിരുന്നു പ്രജ്ഞയുടെ പ്രസ്താവന. ഇതിനെതിരെ ഐപിഎസ് അസോസിയേഷനും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു. പിന്നാലെ ബിജെപിയും പ്രജ്ഞയെ തള്ളി രംഗത്തെത്തി. എന്നാല്‍ പ്രജ്ഞയെ ന്യായീകരിക്കുന്ന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത്. 

'സമ്പന്നമായ ഹിന്ദു സംസ്‌കാരത്തെ തീവ്രവാദമെന്ന് മുദ്രകുത്തുന്ന എല്ലാവര്‍ക്കുമുള്ള പ്രതീകാത്മക മറുപടിയാണ് ഇത്' എന്ന് മേദി പറഞ്ഞു. ഇത് കോണ്‍ഗ്രസിന് വലിയ നഷ്ടമുണ്ടാക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

'സംഝോത എക്‌സപ്രസ് സ്‌ഫോടന കേസില്‍ ഒരു തെളിവുമില്ലാതെ 5000വര്‍ഷം പഴക്കമുള്ള, എല്ലാവരും ഒന്നാണെന്ന പ്രത്യയശാസ്ത്രമുള്ള ഒരു സംസ്‌കാരത്തെ നിങ്ങള്‍ തീവ്രവാദികള്‍ എന്ന് വിളിച്ചില്ലേ എന്നായിരുന്നു മോദിയുടെ ചോദ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com