അഹമ്മദാബാദ്: ഇന്ത്യൻ വ്യോമസേനാ കമാൻഡർ അഭിനന്ദൻ വർത്തമാനെ സുരക്ഷിതമായി കൈമാറിയില്ലെങ്കിൽ പരിണിതഫലം അനുഭവിക്കേണ്ടി വരുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശക്തമായ മുന്നറിയിപ്പ് താൻ നൽകിയത് കൊണ്ടാണ് പാകിസ്ഥാൻ പൈലറ്റിനെ തിരികെ എത്തിച്ചതെന്ന് ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രി അവകാശപ്പെട്ടത്.
ഫെബ്രുവരി 27 നാണ് വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പാകിസ്ഥാൻ പിടികൂടിയത്. എന്നാൽ മാർച്ച് ഒന്നിന് രാത്രിയോടെ അദ്ദേഹത്തെ പാകിസ്ഥാന് മോചിപ്പിക്കേണ്ടി വന്നു. അതിന്റെ കാരണം നമ്മുടെ വാർത്താ സമ്മേളനമായിരുന്നു. പൈലറ്റിന് എന്തെങ്കിലും സംഭവിച്ചാൽ മോദി നിങ്ങളോട് എന്ത് ചെയ്തുവെന്ന് പാകിസ്ഥാന് നിരന്തരമായി ലോകത്തോട് പറഞ്ഞു കൊണ്ടേയിരിക്കേണ്ടി വരുമെന്നായിരുന്നു ആ മുന്നറിയിപ്പെന്നും പ്രധാനമന്ത്രി പറഞ്ഞു.
മോദി 12 മിസൈലുകൾ ആക്രമണത്തിന് തയ്യാറാക്കി നിർത്തിയിരിക്കുന്നു,സ്ഥിതി വഷളാകുമെന്ന് പാകിസ്ഥാനെ ധരിപ്പിച്ചത് യുഎസിലെ മുതിർന്ന ഉദ്യോഗസ്ഥനാണ്. ഇത് കേട്ടയുടനെ അഭിനന്ദനെ പാകിസ്ഥാൻ തിരികെ നൽകാമെന്ന് അറിയിക്കുകയായിരുന്നു. ഇല്ലെങ്കിൽ സംഭവിക്കാനിരുന്നത് കണ്ടറിയാമായിരുന്നു. ഇതെല്ലാം അമേരിക്കയാണ് പറഞ്ഞത്. താൻ സമയം വരുമ്പോൾ മാത്രമേ ഇതിനെക്കുറിച്ചൊക്കെ പറയുകയുള്ളൂവെന്നും മോദി കൂട്ടിച്ചേർത്തു.
ദേശസുരക്ഷയുടെ കാര്യത്തിൽ തനിക്ക് വലിയ കടമയുണ്ട്. ഒന്നുകിൽ താൻ അല്ലെങ്കിൽ ഭീകരർ എന്നാണ് തന്റെ നയം. അതിന് പ്രധാനമന്ത്രിക്കസേര ഉണ്ടെങ്കിലും ഇല്ലെങ്കിലും വ്യത്യാസമുണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ