ബോക്‌സിങ് താരം വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; മത്സരിക്കുന്നത് സൗത്ത് ഡല്‍ഹി മണ്ഡലത്തില്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബോക്‌സിങ് താരം വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
ബോക്‌സിങ് താരം വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; മത്സരിക്കുന്നത് സൗത്ത് ഡല്‍ഹി മണ്ഡലത്തില്‍

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബോക്‌സിങ് താരം വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. സൗത്ത് ഡല്‍ഹി മണ്ഡലത്തില്‍ നിന്നുമാണ് അദ്ദേഹം ജനവിധി തേടുക. ബിജെപിയുടെ സിറ്റിങ് എംപിയായ രമേഷ് ബിദുരിയാണ് വിജേന്ദര്‍ സിങ്ങിന്റെ എതിരാളി.തെരഞ്ഞെടുപ്പ് സമിതിയുടെ ചുമതല വഹിക്കുന്ന എഐസിസിസി ജനറല്‍ സെക്രട്ടറി മുകുല്‍ വാസ്‌നിക്കാണ് വിജേന്ദറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

രമേഷ് ബിദുരിക്ക് പുറമേ എ എപിയുടെ രാഘവ് ചന്ദയാണ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന മറ്റൊരു പ്രമുഖ സ്ഥാനാര്‍ത്ഥി.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എഎപിയുടെ കേണല്‍ ദേവീന്ദര്‍ സെഹ്‌രാവത്തിനെ 1,07,000 വോട്ടിനാണ് ബിദുരി പരാജയപ്പെടുത്തിയത്. മൂന്നാം സ്ഥാനത്തായ കോണ്‍ഗ്രസിന്റെ റൂബി യാദവിന് 1,25,213 വോട്ടാണ് ലഭിച്ചത്.

രാഷ്ട്രീയത്തില്‍ പ്രവേശിച്ചതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയ്ക്കും വിജേന്ദര്‍ സിങ് നന്ദി രേഖപ്പെടുത്തി.തന്റെ 20 വര്‍ഷത്തിലധികം നീണ്ട ബോക്‌സിംഗ് ജീവിതത്തില്‍ റിംഗില്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്താന്‍ എല്ലായ്‌പ്പോഴും സാധിച്ചു.ഇപ്പോള്‍ രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി സേവനം ചെയ്യാനുളള അവസരം ലഭിച്ചതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.നേരത്തെ ഹരിയാന പൊലീസില്‍ നിന്നും വിജേന്ദര്‍ സിങ് രാജിവെച്ചിരുന്നു.

ജനസംഘം ദേശീയ അധ്യക്ഷനായിരുന്ന ബല്‍രാജ് മഥോക്, വി കെമല്‍ഹോത്ര, മദന്‍ലാല്‍ ഖുറാന, സുഷമ സ്വരാജ്, കോണ്‍ഗ്രസ് നേതാക്കളായ അര്‍ജുന്‍ സിങ്, ലളിത് മാക്കന്‍ എന്നിവരെ വിജയിപ്പിച്ച മണ്ഡലാണ് സൗത്ത് ഡല്‍ഹി.

2008ല്‍ ബെയ്ജിങ് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ വിജേന്ദര്‍ ലോക ചാമ്പ്യന്‍ഷിപ്പിലും ഈ നേട്ടം ആവര്‍ത്തിച്ചു. 2010 ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com