കൊൽക്കത്ത: സ്വന്തം മണ്ഡലത്തിലുണ്ടായ സംഘര്‍ഷം അറിയാതിരുന്നത് എഴുന്നേല്‍ക്കാന്‍ വൈകിയതു കൊണ്ടെന്ന് നടിയും തൃണമൂല്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയുമായ മൂണ്‍മൂണ്‍സെന്‍. ബെഡ് ടീ വൈകിയാണ് കൊണ്ടുവന്ന് തന്നതെന്നും അതിനാലാണ് താന്‍ എഴുന്നേല്‍ക്കാന്‍ വൈകിയതെന്നുമാണ് വിശദീകരണം.
"അവരെനിക്ക് വൈകിയാണ് ബെഡ്കോഫി തന്നത്. അതുകൊണ്ട് ഞാന്‍ എഴുന്നേല്‍ക്കാന്‍ വൈകിപ്പോയി. എന്താണ് പറയേണ്ടത്, എനിക്കറിഞ്ഞു കൂടാ." മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മൂണ്‍മൂണ്‍ സെൻ നൽകിയ മറുപടി.
തെരഞ്ഞെടുപ്പ് ദിവസമായ ഇന്ന് രാവിലെയാണ് പശ്ചിമബംഗാളിലെ അസന്‍സോളില്‍ സംഘര്‍ഷമുണ്ടായത്. മണ്ഡലത്തിലെ 199-ാം നമ്പര്‍ പോളിംഗ് ബൂത്തിലായിരുന്നു സംഘര്‍ഷം. ബിജെപിയുടെ പോളിംഗ് ഏജന്റ് ബൂത്തില്‍ വേണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പോളിംഗ് ഏജന്റ് പറഞ്ഞു. ഇതേചൊല്ലിയുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
തെരഞ്ഞെടുപ്പ് ദിവസമായ ഇന്ന് രാവിലെയാണ് ബംഗാളിലെ അസന്‍സോള്‍ മണ്ഡലത്തില്‍ സംഘര്‍ഷമുണ്ടായത്. ഇവിടെ ബിജെപിയുടെ ബാബുല്‍ സുപ്രിയോ ആണ് മൂണ്‍മൂണ്‍സെന്നിന്റെ എതിരാളി. സിറ്റിങ് എംപി കൂടിയായ സുപ്രിയോയുടെ കാര്‍ ആള്‍ക്കൂട്ടം ആക്രമിച്ചിരുന്നു. തൃണമൂല്‍ പ്രവര്‍ത്തകര്‍ പോളിങ്ബൂത്തുകള്‍ കൈയ്യടക്കിയെന്നും ജനങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നും സുപ്രിയോ ആരോപിച്ചിരുന്നു.
എന്നാല്‍ രാഷ്ട്രീയ സംഘഷങ്ങള്‍ ഇന്ത്യയില്‍ എല്ലായിടത്തും ഉണ്ടായിട്ടുണ്ടെന്നും സിപിഎമ്മിന്റെ ഭരണകാലത്താണ് അത് ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്നതെന്നും സംഘർഷങ്ങളെ ന്യായീകരിച്ചു കൊണ്ട് മൂണ്‍മൂണ്‍ കുറ്റപ്പെടുത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ