റഫാലില്‍ സാവകാശമില്ല ;  നാലാഴ്ച സമയം വേണമെന്ന കേന്ദ്ര ആവശ്യം തള്ളി ; ശനിയാഴ്ച സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി

കേസില്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാനുണ്ടെന്നും അതിനാല്‍ നാലാഴ്ച  സമയം അനുവദിക്കണമെന്നുമാണ് അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടത്
റഫാലില്‍ സാവകാശമില്ല ;  നാലാഴ്ച സമയം വേണമെന്ന കേന്ദ്ര ആവശ്യം തള്ളി ; ശനിയാഴ്ച സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി : റഫാല്‍ ഇടപാടില്‍ പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്നത് നാലാഴ്ചത്തേക്ക് നീട്ടിവെക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. കേസില്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാനുണ്ടെന്നും അതിനാല്‍ നാലാഴ്ച  സമയം അനുവദിക്കണമെന്നുമാണ് അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടത്. 

എന്നാല്‍ ഈ ആവശ്യം അനുവദിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എതിര്‍ സത്യവാങ്മൂലം എന്തിനെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. കേന്ദ്രസര്‍ക്കാരിന് മറുപടി നല്‍കാനുണ്ടെന്നും, കോടതിയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു. കൂടുതല്‍ രേഖകള്‍ ഉണ്ടെങ്കില്‍ ശനിയാഴ്ചയ്ക്കകം സമര്‍പ്പിക്കണം. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് കെ എം ജോസഫ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. റഫാല്‍ യുദ്ധവിമാന ഇടപാടിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. യുദ്ധവിമാന ഇടപാടില്‍ ചട്ടവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

എന്നാല്‍ സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്ററി സമിതിയുടെ പരിഗണനയിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും വിധിക്ക് ശേഷം നിരവധി പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്നും കാട്ടിയാണ് പുനഃപരിശോധന ഹര്‍ജികള്‍ നല്‍കിയത്. സന്നദ്ധ സംഘടനയായ കോമണ്‍കോസ്, മുന്‍ കേന്ദ്ര മന്ത്രിമാരായ യശ് വന്ദ് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരാണ് പുനപരിശോധന ഹര്‍ജികള്‍ നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com