ന്യൂഡല്‍ഹി: രാജധാനി എക്‌സ്പ്രസില്‍ വിദ്യാര്‍ഥിനി ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതായി പരാതി. ഡല്‍ഹി- റാഞ്ചി രാജധാനി എക്സ്പ്രസിൽ വച്ച് ടിക്കറ്റ് എക്‌സാമിനറും പാന്‍ട്രി ജീവനക്കാരും ചേര്‍ന്ന് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. സംഭവത്തെപ്പറ്റി റെയില്‍വെ അന്വേഷണം തുടങ്ങി. ടിക്കറ്റ് എക്‌സാമിനറെ സസ്‌പെന്‍ഡ് ചെയ്തുവെന്നും പാന്‍ട്രി ജീവനക്കാരനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതായും റെയില്‍വെ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി.
മയക്കുമരുന്ന് നല്‍കിയ ശേഷമാണ് ഉപദ്രവിച്ചതെന്ന് വിദ്യാര്‍ഥിനിയുടെ പരിചയക്കാരി ട്വീറ്റ് ചെയ്തു. മയക്കുമരുന്ന് കലര്‍ത്തിയ ഐസ്‌ക്രീം നല്‍കി വിദ്യാര്‍ഥിനിയെ ബോധരഹിതയാക്കിയ ശേഷം ഉപദ്രവിച്ചുവെന്നാണ് സൂചന. വിദ്യാര്‍ഥിനി ഭയന്ന് കഴിയുകയാണെന്നും നിയമ നടപടികളുമായി മുന്നോട്ടുപോയാല്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമോയെന്ന ആശങ്ക അവര്‍ക്കുണ്ടെന്നും റെയില്‍വെ മന്ത്രിയേയും ഉന്നത റെയില്‍വെ ഉദ്യോഗസ്ഥരെയും ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ പറയുന്നു. സംഭവത്തില്‍ വിദ്യാര്‍ഥിനി പരാതി നല്‍കിക്കഴിഞ്ഞുവെന്നും ട്വീറ്റില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
യാത്രക്കാരിക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നതില്‍ ഐആര്‍സിടിസി ഖേദം പ്രകടിപ്പിച്ചു. സംഭവത്തെപ്പറ്റി അന്വേഷണം നടത്തുകയാണെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ