ന്യൂഡൽഹി: പ്രമുഖ ഫാസ്റ്റ് ഫുഡ് കമ്പനിയായ മക്ഡൊണാൾഡ്സ് ബഹിഷ്കരിക്കണമെന്ന് ആവശ്യമുന്നയിച്ച് ട്വിറ്ററിൽ പ്രതിഷേധം. ഹലാൽ മാംസം മാത്രമെ തങ്ങൾ ഉപയോഗിക്കാറുള്ളു എന്ന് കമ്പനി അടുത്തിടെ വ്യക്തമാക്കിയതാണ് പ്രതിഷേധത്തിന് കാരണം.
മക്ഡൊണാൾഡ്സിന്റെ ഇന്ത്യയിലെ റെസ്റ്റോറന്റുകൾക്ക് ഹലാൽ സർട്ടിഫിക്കറ്റുണ്ടോ എന്ന ഒരു ഉപഭോക്താവിന്റെ സംശയത്തിന് മറുപടി നൽകുകയായിരുന്നു കമ്പനി. തങ്ങളുടെ എല്ലാ റസ്റ്റോറന്റുകൾക്കും ഹലാൽ സർട്ടിഫിക്കറ്റുണ്ടെന്നും ഗുണനിലവാരമുള്ള മാംസം മാത്രമേ ഉപയോഗിക്കാറുള്ളൂവെന്നുമായിരുന്നു മറുപടി ട്വീറ്റ്. ഇതിന് പിന്നാലെയാണ് ഒരു വിഭാഗം സൈബർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
'ബോയ്ക്കോട്ട് മക്ഡോണാൾഡ്സ്' എന്ന ഹാഷ്ടാഗ് അടക്കമാണ് പ്രതിഷേധം. ഹിന്ദുക്കൾ അധികമുള്ള പ്രദേശങ്ങളിൽ ഹലാൽ ഭക്ഷണം മാത്രം നൽകുന്നതു പ്രതിഷേധാർഹമാണെന്നാണ് ചിലരുടെ വാദം. ഇന്ത്യയിലെ മുസ്ലീം ഇതര വിഭാഗങ്ങളിൽ ഉള്ളവർ നിങ്ങളുടെ ഭക്ഷണം കഴിക്കേണ്ടെന്നാണോ മനസ്സിലാക്കേണ്ടതെന്നും ചിലർ ചോദിക്കുന്നു.
അഹിന്ദുവായ ഡെലിവറി ബോയ് കൊണ്ടുവന്ന ഭക്ഷണത്തിനെതിരെ ഉയർന്ന ഉപഭോക്താവിന്റെ പ്രതിഷേധത്തെ ഭക്ഷണത്തിനു മതമില്ലെന്ന് പ്രഖ്യാപിച്ച് സൊമാറ്റോ നേരിട്ടതിന് പിന്നാലെയാണ് മറ്റൊരു ഭക്ഷണ ശൃംഖലയ്ക്ക് നേരെ ഇത്തരത്തിലൊരു നീക്കം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ