ആ പെണ്‍കുട്ടിയും മരണത്തിന് കീഴടങ്ങി ; ത്രിപുരയില്‍ പീഡിപ്പിച്ചശേഷം കാമുകനും അമ്മയും തീകൊളുത്തിയ 17 കാരി മരിച്ചു

17 വയസ്സുള്ള പെണ്‍കുട്ടിയെയാണ് കാമുകന്‍ അജോയ് രുദ്രപോളും അമ്മയും ചേര്‍ന്ന് തീ കൊളുത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഗര്‍ത്തല : ത്രിപുരയില്‍ കൂട്ടബലാല്‍സംഗത്തിന് ശേഷം കാമുകനും അമ്മയും ചേര്‍ന്ന് തീ കൊളുത്തിയ പെണ്‍കുട്ടി മരിച്ചു. 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഇന്നലെ രാവിലെ ത്രിപുരയിലെ ശാന്തിര്‍ ബസാറില്‍ വെച്ചായിരുന്നു സംഭവം. അതീവ ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടി ഇന്നുരാവിലെ മരിച്ചു.

17 വയസ്സുള്ള പെണ്‍കുട്ടിയെയാണ് കാമുകന്‍ അജോയ് രുദ്രപോളും അമ്മയും ചേര്‍ന്ന് തീ കൊളുത്തിയത്. നവമാധ്യമങ്ങള്‍ വഴിയാണ് പെണ്‍കുട്ടി അജോയിനെ പരിചയപ്പെടുന്നത്. ഇത് പ്രണയമായി വളര്‍ന്നു. രണ്ടുമാസം മുമ്പ് യുവാവ് പെണ്‍കുട്ടിയെ വീട്ടില്‍ തടങ്കലിലാക്കി പീഡിപ്പിക്കുകയായിരുന്നു. കൂടാതെ കാമുകന്‍ പെണ്‍കുട്ടിയെ പലതവണ കൂട്ടുകാര്‍ക്ക് കാഴ്ചവെക്കുകയും ചെയ്തു.

ഇതിന് ശേഷം പെണ്‍കുട്ടിയെ വിട്ടുനല്‍കാന്‍ 50,000 രൂപ നല്‍കണമെന്നും ഇവര്‍ പെണ്‍കുട്ടിയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടു. കുട്ടിയുടെ വീട്ടുകാര്‍ 10,000 രൂപ നല്‍കി. എന്നാല്‍ ആവശ്യപ്പെട്ട മുഴുവന്‍ തുകയും നല്‍കാത്തതിലുള്ള വൈരാഗ്യത്തിലാണ് പെണ്‍കുട്ടിയെ ചുട്ടുകൊന്നതെന്നാണ് റിപ്പോര്‍ട്ട്.

ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തി കണ്ട അമ്മയോടാണ്, കഴിഞ്ഞ രണ്ടുമാസമായി തന്നെ കാമുകനും സുഹൃത്തുക്കളും നിരന്തരം ബലാല്‍സംഗം ചെയ്തുവരികയായിരുന്നു എന്ന കാര്യം കുട്ടി വെളിപ്പെടുത്തിയത്. സംഭവത്തില്‍ കാമുകനും അമ്മയും പൊലീസ് പിടിയിലായതായാണ് സൂചന. ഉന്നാവോ സംഭവത്തിന്റെ നടുക്കം മാറുംമുമ്പെയാണ് ത്രിപുരയില്‍ നിന്നും ഞെട്ടിക്കുന്ന ക്രൂരതയുടെ വാര്‍ത്ത പുറത്തുവന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com