ന്യൂഡൽഹി: പാർലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയിൽ ആദ്യ ഹർജി മുസ് ലിം ലീഗിന്റേത്. രാവിലെ സുപ്രീം കോടതി രജിസ്ട്രി പ്രവർത്തനം തുടങ്ങിയപ്പോൾ തന്നെ പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ എംപിമാർ നേരിട്ടെത്തിയാണ് ഹർജി നൽകിയത്.
കുഞ്ഞാലിക്കുട്ടിക്കു പുറമേ ഇടി മുഹമ്മദ് ബഷീർ, പിവി അബ്ദുൽ വഹാബ്, പികെ നവാസ് കനി എന്നിവരും ഹർജി നൽകാനെത്തി. സീനിയർ അഭിഭാഷകൻ കപിൽ സിബൽ ആയിരിക്കും ലീഗിനു വേണ്ടി ഹാജരാവുക.
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് നിരക്കാത്ത ബിൽ കോടതിയിൽ പരാജയപ്പെടുമെന്ന് പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. നിയമവിരുദ്ധ ബില്ലാണിത്. പാർലമെന്‍റിൽ ഭൂരിപക്ഷമുണ്ടെങ്കിലും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കെതിരായി ഒരു സർക്കാറിനും പ്രവർത്തിക്കാൻ സാധിക്കില്ല. പാർലമെന്റിൽ പാസാക്കിയതു കൊണ്ട് നാളെ ഈ ബിൽ നിയമമാക്കിക്കളയാം എന്ന ധാരണ സർക്കാരിനു വേണ്ട. അതു ബോധ്യപ്പെടുത്താനാണ് സുപ്രീം കോടതിയെ സമീപിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ആർക്കും പൗരത്വം നൽകുന്നതിൽ എതിരല്ല. എന്നാൽ, പൗരത്വം കൊടുക്കുമ്പോൾ ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കിയാണ് നിയമം കൊണ്ടുവന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യ സംഭവമാണിത്. വലിയ വിവേചനമാണ് കേന്ദ്രസർക്കാർ കാണിക്കുന്നത്. ഇത് രാജ്യത്തിന് വലിയ ആപത്താണ്. ഇന്ന് മതത്തിന്‍റെ പേരിൽ വിവേചനം കാണിക്കുന്നു. നാളെ പ്രദേശത്തിന്‍റെയോ ഭാഷയുടെയോ പേരിൽ വിവേചനം കൊണ്ടു വന്നേക്കാമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ നന്മയെ നശിപ്പിക്കുന്ന നടപടിയാണ് പൗരത്വ ഭേദഗതി ബില്ലെന്ന് ഇടി മുഹമ്മദ് ബഷീർ പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്റർ വഴി അസമിൽ 19 ലക്ഷം പേർ പുറത്തു പോയിരുന്നു. ഇതിൽ 14 ലക്ഷത്തോളം പേർ അമുസ് ലിംകളായിരുന്നു. ഇവർക്ക് ഒരു സുപ്രഭാതത്തിൽ പൗരത്വം കൊടുക്കുന്നതിനാണ് ഭേദഗതി ബിൽ കേന്ദ്ര സർക്കാർ കൊണ്ടു വന്നത്. ഒരു വിഭാഗം ആളുകൾക്ക് നിയമപരിരക്ഷ ഇല്ലാതാക്കുന്ന ക്രൂരമായ അജണ്ടയാണ് സർക്കാർ നടപ്പാക്കുന്നതെന്നും ഇ.ടി ചൂണ്ടിക്കാട്ടി.
പൗരത്വ ഭേദഗതി ബില്ലിനെതിരെ കോടതിയെ സമീപിക്കാൻ കോൺഗ്രസും മറ്റിതര സംഘടനകളും തീരുമാനിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ