പൗരത്വ പ്രക്ഷോഭത്തിനിടെ മുസ്ലിം തൊപ്പി ധരിച്ച് ട്രെയിന് കല്ലെറിഞ്ഞു, ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സില്‍ദഹിനും ലാല്‍ഗോലയ്ക്കും ഇടയ്ക്ക് വെച്ചാണ് ഇവര്‍ ട്രെയിന്‍ എഞ്ചിന് കല്ലെറിഞ്ഞത്
പൗരത്വ പ്രക്ഷോഭത്തിനിടെ മുസ്ലിം തൊപ്പി ധരിച്ച് ട്രെയിന് കല്ലെറിഞ്ഞു, ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത : മുസ്ലിം വേഷം ധരിച്ച് ട്രെയിനിന് കല്ലെറിഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പശ്ചിംബംഗാളിലെ മൂര്‍ഷിദാബാദിലാണ് ലുങ്കിയും തൊപ്പിയും ധരിച്ച് ട്രെയിന്‍ എഞ്ചിന് കല്ലെറിഞ്ഞ അഞ്ചു യുവാക്കളെ പിടികൂടിയത്. ഇവര്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് മൂര്‍ഷിദാബാദ് പൊലീസ് അറിയിച്ചതായി ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

രാധാമധബ്തല സ്വദേശിയായ അഭിഷേക് സര്‍ക്കാര്‍ (21) അടക്കം അഞ്ചുപേരാണ് അറസ്റ്റിലായത്. സില്‍ദഹിനും ലാല്‍ഗോലയ്ക്കും ഇടയ്ക്ക് വെച്ചാണ് ഇവര്‍ ട്രെയിന്‍ എഞ്ചിന് കല്ലെറിഞ്ഞത്. അഭിഷേകും സംഘവും റെയില്‍വേ ലൈന് സമീപം മുസ്ലിം വേഷം ധരിച്ച് നില്‍ക്കുന്നത് കണ്ട നാട്ടുകാരാണ് ഇവരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. സ്ഥലത്തു നിന്നും ഏഴോളം പേര്‍ ഓടിരക്ഷപ്പെട്ടതായും നാട്ടുകാര്‍ സൂചിപ്പിച്ചു.

ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി മുസ്ലിം തൊപ്പികളും മറ്റും വാങ്ങുന്നതായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യാഴാഴ്ച ആരോപിച്ചിരുന്നു. സംസ്ഥാനത്ത് സംഘര്‍ഷത്തിന് പിന്നില്‍ പ്രത്യേക വിഭാഗക്കാരാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ഇത്തരത്തില്‍ ശ്രമിക്കുന്നതെന്നും മമത കുറ്റപ്പെടുത്തി. ഇതിന് പിന്നാലെയാണ് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായത്.

അഭിഷേക് സര്‍ക്കാര്‍ പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് ബിജെപി സ്ഥിരീകരിച്ചു. എന്നാല്‍ ഇയാള്‍ രാധാമധബ്തലയിലെ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയില്ലെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കര്‍ ഘോഷ് പറഞ്ഞു. എന്നാല്‍ ഒരു യൂട്യൂബ് ചാനലിന് വേണ്ടി ഷൂട്ടിംഗ് നടത്തുകയായിരുന്നു എന്നാണ് യുവാക്കള്‍ വ്യക്തമാക്കിയത്. എന്നാല്‍ ചാനല്‍ സംബന്ധിച്ച് വെളിപ്പെടുത്താന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി മുകേഷ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com