ന്യൂഡല്‍ഹി: ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്രയെ ചോദ്യം ചെയ്യലിനു ശേഷം മടങ്ങി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ആറുമണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് വാധ്‌രയെ പുറത്തു വിട്ടത്.
തന്റെ മേലുള്ള ആരോപണങ്ങളെല്ലാം വാദ്ര മിഷേധിച്ചതായിണ് റിപ്പോര്‍ട്ട്. സൗത്ത് ഡല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരാകാനെത്തിയ വാദ്രയ്‌ക്കൊപ്പം പ്രിയങ്ക ഗാന്ധിയും എത്തിയിരുന്നു. കേസിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും താന്‍ ഭര്‍ത്താവിനൊപ്പം നിലകൊള്ളുമെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു.
ഭര്‍ത്താവിനൊപ്പം എത്തിയത് തന്റെ നിലപാട് സംബന്ധിച്ച വ്യക്തമായ സന്ദേശമാണ് നല്‍കുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. കേസില്‍ നേരത്തെ ഡല്‍ഹി കോടതി വാദ്രക്ക് 16 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമായി സഹകരിക്കണമെന്ന് കോടതി വാദ്രയോട് നിര്‍ദേശിക്കുകയും ചെയ്തു. കോടതി നിര്‍ദേശപ്രകാരമാണ് വാദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരായത്.
റോബര്‍ട്ട് വാദ്രയുടെ ഭൂമി ഇടപാടുകള്‍ നേരത്തെ വിവാദമായിരുന്നു. വാദ്രയുടെ ഭൂമി ഇടപാടുകള്‍ ഉയര്‍ത്തിക്കാട്ടി പ്രിയങ്കയ്‌ക്കെതിരേ ബിജെപി കടുത്ത വിമര്‍ശനവും അഴിച്ചുവിട്ടിരുന്നു. ബിക്കാനീറില്‍ 69 ഏക്കര്‍ ഭൂമി വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് തട്ടിയെടുത്തു എന്ന കേസിലും വാദ്രക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഈ കേസില്‍ വാദ്രയുടെ കൂട്ടാളികളെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ