ന്യൂഡല്‍ഹി: ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുംമായ റോബര്‍ട്ട് വാദ്രയെ ചോദ്യം ചെയ്യുന്നത് അവസാനിപ്പിച്ചു. തുടര്‍ച്ചയായ രണ്ടാംദിവസമാണ് ബാദ്രയെ ഇന്ന് ചോദ്യം ചെയ്തത്. 11 മണിക്കൂര്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്(ഇഡി) വാദ്രയെ ചോദ്യം ചെയ്തു.
അതേസമയം, ചോദ്യം ചെയ്യലില്‍ ആരോപണങ്ങളെല്ലാം വാദ്ര നിഷേധിക്കുകയാണ് ചെയ്തത്. ആയുധവ്യാപാരിയായ സഞ്ജയ് ഭണ്ഡാരിയും വാദ്രയുടെ അനന്തിരവനും തമ്മിലുള്ള ഇടപാടുകളെ കുറിച്ചായിരുന്നു ചോദ്യം മുഴുവന്‍. കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടി ലണ്ടനിലെ ഒന്‍പത് സ്ഥലങ്ങളിലായുള്ള ഭൂമി ബാദ്ര ബിനാമി വഴി വാങ്ങിയെന്നാണ് ഇഡി ആരോപിക്കുന്നത്.
യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന 2005-2010 കാലത്താണ് ലണ്ടനിലെ ഭൂമി വാങ്ങിയതെന്നും ആയുധ വ്യാപാരിയായ സഞ്ജയ് ഭണ്ഡാരിയാണെന്നും ഇക്കാര്യങ്ങള്‍ വാദ്ര അയച്ച ഇ-മെയില്‍ സന്ദേശങ്ങളില്‍ നിന്നു വ്യക്തമായിട്ടുണ്ടെന്നും ഇഡി ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും തെരഞ്ഞെടുപ്പ് അടുത്തതിനെ തുടര്‍ന്നാണ് ആരോപണങ്ങള്‍ സജീവമായത് എന്നെല്ലാമാണ് വാദ്രയുടെ വാദങ്ങൾ.
കേസില്‍ റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ചോദ്യം ചെയ്യുന്നതിന് തടസമില്ല. എന്നാൽ ഫെബ്രുവരി 16 വരെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് ഡല്‍ഹി കോടതി തടഞ്ഞിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ