ജയ്പുര്‍: ഗുജ്ജര്‍ വിഭാഗക്കാര്‍ രാജസ്ഥാനില്‍ നടത്തുന്ന പ്രക്ഷോഭം ധോല്‍പുര്‍ ജില്ലയില്‍ അക്രമാസക്തമായി. അഞ്ച് ശതമാനം സംവരണം ആവശ്യപ്പെട്ട് നടത്തുന്ന ഗുജ്ജര്‍ വിഭാഗക്കാര്‍ പ്രക്ഷോഭമാണ് അക്രമാസക്തമായത്. പ്രക്ഷോഭകര്‍ മൂന്ന് പൊലീസ് വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. ആഗ്ര - മൊറേന ഹൈവേ ഉപരോധിച്ച പ്രക്ഷോഭകാരികൾ ആകാശത്തേക്ക് പത്തു തവണയോളം വെടിവച്ചതായി ധോല്‍പുര്‍ പൊലീസ് സൂപ്രണ്ട് അജയ് സിങ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
പൊലീസിന്റെ രണ്ട് ജീപ്പുകളും ഒരു ബസുമാണ് കത്തിച്ചത്. പ്രക്ഷോഭകരുടെ കല്ലേറില്‍ നാല് ജവാന്മാരടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റു. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ പൊലീസിന് കണ്ണീര്‍ വാതകം പ്രയോഗിക്കേണ്ടിവന്നു. ജോലിയിലും വിദ്യാഭ്യാസത്തിലും അഞ്ച് ശതമാനം സംവരണം ആവശ്യപ്പെട്ടാണ് ഗുജ്ജറുകളുടെ പ്രക്ഷോഭം.
സവായ് മധോപുര്‍ ജില്ലയില്‍ റെയില്‍വെ ട്രാക്കുകളില്‍ കുത്തിയിരുന്നാണ് ഗുജ്ജറുകൾ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്. പിന്നീട് പ്രക്ഷോഭം പല സ്ഥലങ്ങളിലേക്കും വ്യാപിച്ചു. പ്രക്ഷോഭം തീവണ്ടി ഗതാഗതത്തെ മാത്രമാണ് ആദ്യം ബാധിച്ചിരുന്നത്. പിന്നീട് അവര്‍ ഹൈവേകളും ഉപരോധിച്ചു തുടങ്ങി. പിന്നാലെയാണ് പ്രക്ഷോഭം അക്രമത്തിലേക്ക് നീങ്ങിത്തുടങ്ങുന്നത്.
ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് സര്‍ക്കാര്‍ പ്രതിനിധികള്‍ ശനിയാഴ്ച ഗുജ്ജര്‍ നേതാക്കളെ കണ്ടിരുന്നു. എന്നാല്‍ ചർച്ചയ്ക്കുള്ള സാഹചര്യമുണ്ടായില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ