പാക്കിസ്ഥാന് താക്കീതുമായി ഇന്ത്യ; ഭീകരർക്കുള്ള പിന്തുണ അവസാനിപ്പിക്കണം; പൈശാചികമെന്ന് യുഎൻ

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാന് ശക്തമായ താക്കീതുമായി ഇന്ത്യ
പാക്കിസ്ഥാന് താക്കീതുമായി ഇന്ത്യ; ഭീകരർക്കുള്ള പിന്തുണ അവസാനിപ്പിക്കണം; പൈശാചികമെന്ന് യുഎൻ

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാന് ശക്തമായ താക്കീതുമായി ഇന്ത്യ. ഭീകരര്‍ക്കുള്ള പിന്തുണ നിര്‍ത്താന്‍ പാക്കിസ്ഥാന്‍ തയ്യാറാകണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാക്കിസ്ഥാനുമായി ബന്ധമുള്ള ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് ഇന്ത്യ ആരോപിച്ചു. 

ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭയും ലോക രാജ്യങ്ങളും രം​ഗത്തെത്തി. പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സെക്രട്ടറി ജനറൽ പറഞ്ഞു. പൈശാചികമെന്നായിരുന്നു ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ പ്രതികരണം. അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍, നേപ്പാള്‍, റഷ്യ, ഭൂട്ടാൻ, മാലദ്വീപ് രാജ്യങ്ങളും ഇന്ത്യയ്ക്കു പിന്തുണയുമായി രംഗത്തെത്തി.

ദുഃഖവും രോഷവും പ്രതിഷേധവും പ്രകടിപ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. ആക്രമണത്തെ വെല്ലുവിളിയായി ഏറ്റെടുക്കുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ്‍രാജ് ഗംഗാറാം ആഹിർ വ്യക്തമാക്കി.

ആക്രമണത്തിനു പിന്നാലെ ഡൽഹിയിൽ നിർണായക ചർച്ചകൾ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങുമായുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചര്‍ച്ച നടത്തി. ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ ഭൂട്ടാന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഡല്‍ഹിയിലേക്കു തിരിച്ചു. ആഭ്യന്തരമന്ത്രി ഐബി, റോ മേധാവികളെ കണ്ടു. ആക്രമണത്തിനു പിന്നാലെ തെക്കൻ കശ്മീരിലെ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. ശ്രീനഗർ ജില്ലയിൽ ഇന്റർനെറ്റ് 2ജി ആയും പരിമിതപ്പെടുത്തി.

സംഭവത്തിൽ എൻഐഎ അന്വേഷണം ആരംഭിച്ചു. എന്‍ഐഎയുടെ 12 അംഗ സംഘം വെള്ളിയാഴ്ച രാവിലെ, സ്ഫോടനം നടന്ന സ്ഥലത്തെത്തും. ഫൊറന്‍സിക് വിദഗ്ധരും സംഘത്തിലുണ്ടാകും. ആക്രമണത്തിനു പിന്നിലെ വിദേശ പങ്ക് കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ട്. എന്‍എസ്ജിയിലെ സ്ഫോടകവസ്തു വിദഗ്ധരും വെള്ളിയാഴ്ച പരിശോധനയ്ക്കെത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com