അഭിനന്ദന്‍ വര്‍ത്തമാന്‍റെ വീഡിയോ ദൃശ്യങ്ങള്‍ യൂട്യൂബ് നീക്കം ചെയ്തു; നടപടി കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന്
ന്യൂഡൽഹി: പാകിസ്ഥാന്‍ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍റെ വീഡിയോ ദൃശ്യങ്ങള്‍ യൂട്യൂബ് നീക്കം ചെയ്തു. കേന്ദ്ര സർക്കാരിന്‍റെ നിർദ്ദേശ പ്രകാരമാണ് നടപടി. അഭിനന്ദനുമായി ബന്ധപ്പെട്ട 11 വീഡിയോ ലിങ്കുകള്‍ നീക്കം ചെയ്യാനാണ് കേന്ദ്ര ഐടി മന്ത്രാലയം യൂട്യൂബിനോട് ആവശ്യപ്പെട്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരമാണ് ഐടി മന്ത്രാലയം യൂട്യൂബിനോട് വീഡിയോ നീക്കാന്‍ ആവശ്യപ്പെട്ടത്.
മകന്റെ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കരുത് എന്ന് നേരത്തെ അഭിനന്ദന്റെ പിതാവ് എസ് വര്‍ത്തമാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. പാകിസ്ഥാന്‍ സൈന്യത്തിന്റെയും നാട്ടുകാരുടെയും പിടിയിലായ അഭിനന്ദന്റെ ചോരയൊലിപ്പിച്ചുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇതിന് പിന്നാലെ പാകിസ്ഥാന്‍ സൈന്യത്തിന്റെ തടവിലുള്ള അഭിനന്ദന്‍ ചായ കുടിച്ചുകൊണ്ട് ചോദ്യങ്ങളെ നേരിടുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
അതിനിടെ അഭിനന്ദന്‍ വര്‍ത്തമാനെ നാളെ വിട്ടയക്കാൻ പാകിസ്ഥാൻ തീരുമാനിച്ചിരുന്നു. സൗഹൃദ നടപടികളുടെ ഭാഗമായി അഭിനന്ദനിനെ നാളെ ഇന്ത്യയില്‍ എത്തിക്കുമെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അറിയിച്ചത്. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തിലാണ് ഇമ്രാന്‍ഖാന്റെ പ്രഖ്യാപനം.
അഭിനനന്ദനെ മുന്നില്‍ നിര്‍ത്തി ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തെ എത്രയും വേഗം മോചിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ