തിരുനെൽവേലി: ഭീമമായ തുക ഫീസായി നൽകി കുഞ്ഞുങ്ങളെ ഏറ്റവും വലിയ സ്കൂളിൽ ചേർക്കാൻ മാതാപിതാക്കൾ മത്സരിക്കുന്ന കാലമാണിത്. മൂന്നോ നാലോ വയസാകുമ്പോൾ തന്നെ കുഞ്ഞുങ്ങളെ പ്ലേ സ്കൂളിലും മറ്റും ചേർക്കാനാണ് മാതാപിതാക്കൾ ഇഷ്ടപ്പെടുക. ഇത്തരം മാതാപിതാക്കൾക്കിടയിൽ വ്യത്യസ്തായാകുകയാണ് ഒരു ജില്ലാ കലക്ടർ.
മകളെ നഗരത്തിലെ വൻ സ്കൂളുകളിലൊന്നും ചേർക്കാതെ സർക്കാർ അങ്കണവാടിയിൽ ചേർത്താണ് ഈ കലക്ടർ സമൂഹത്തിന് നല്ല സന്ദേശം നൽകുന്നത്. തിരുനെൽവേലി ജില്ലാ കലക്ടർ ശിൽപ പ്രഭാകർ സതീഷാണ് ഈ ഐഎഎസുകാരിയായ അമ്മ. പാളയംകോട്ടെയിലെ അങ്കണവാടിയിലാണ് കലക്ടർ മകളെ ചേർത്തത്.
തിരുനെൽവേലിയിലെ ആദ്യത്തെ വനിത കലക്ടറാണ് ശിൽപ. സമൂഹത്തിന്റെ വിവിധ തട്ടുകളിൽ നിന്നുള്ള കുട്ടികളുമായി ഇടപഴകാനുള്ള അവസരമാണ് അങ്കണവാടികൾ നൽകുന്നതെന്ന് കലക്ടർ പറയുന്നു. സങ്കോചമില്ലാതെ പെരുമാറാനും ആത്മവിശ്വാസമുള്ളവളായി വളരാനും അങ്കണവാടിയിലെ വിദ്യാഭ്യാസം കൊണ്ട് സാധിക്കുന്നു. അതുകൊണ്ടാണ് മകളെ വൻകിട പ്ലേ സ്കൂളിലൊന്നും ചേർക്കാതിരുന്നത്. കലക്റ്ററേറ്റിന് സമീപമാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. എല്ലാ സജ്ജീകരണങ്ങളും മികച്ച അധ്യാപകരുടെ സേവനവും ഇവിടെ ലഭ്യമാണ്. മകളെ ഇവിടെ ചേർത്തതിൽ സന്തോഷമേയുള്ളുവെന്ന് കലക്ടർ വ്യക്തമാക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ