ഇനിമുതല്‍ പാര്‍ട്ടി അംഗം മാത്രം; ട്വിറ്ററില്‍ ബയോ തിരുത്തി രാഹുല്‍,തനിച്ചു പോരാടേണ്ടിവന്നുവെന്ന് കുറ്റപ്പെടുത്തല്‍

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ചുകൊണ്ടുള്ള കത്ത് പുറത്തുവിട്ടതിന് പിന്നാലെ ട്വിറ്ററില്‍ എഐസിസി പ്രസിഡന്റ് എന്ന ബയോ തിരുത്തി രാഹുല്‍ ഗാന്ധി.
ഇനിമുതല്‍ പാര്‍ട്ടി അംഗം മാത്രം; ട്വിറ്ററില്‍ ബയോ തിരുത്തി രാഹുല്‍,തനിച്ചു പോരാടേണ്ടിവന്നുവെന്ന് കുറ്റപ്പെടുത്തല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ചുകൊണ്ടുള്ള കത്ത് പുറത്തുവിട്ടതിന് പിന്നാലെ ട്വിറ്ററില്‍ എഐസിസി പ്രസിഡന്റ് എന്ന ബയോ തിരുത്തി രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗം, പാര്‍ലമെന്റ് മെമ്പര്‍ എന്നാണ് പുതിയ ബയോ ആയി ചേര്‍ത്തിരിക്കുന്നത്. 

ട്വിറ്ററിലൂടെയാണ് രാജിക്കത്തും അദ്ദേഹം പരസ്യപ്പെടുത്തിയത്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് വ്യക്തമാക്കിയാണ് രാഹുല്‍ രാജിക്കത്ത് പരസ്യപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പാര്‍ട്ടിയിലെ മറ്റുള്ളവരും തോല്‍വിയിക്ക് ഉത്തരവാദികളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തനിക്ക് തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് പോരേണ്ടി വന്നു എന്നും രാഹുല്‍ രാജിക്കത്തില്‍ പറഞ്ഞു. പാര്‍ട്ടിയുടെ ശൈലി മാറ്റാതെ തിരിച്ചുവരവ് സാധിക്കില്ലെന്നും കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. 

ഇന്ത്യയുടെ ജീവരക്തം കോണ്‍ഗ്രസ് മുന്നോട്ടുവച്ച മൂല്യങ്ങളും ആദര്‍ശങ്ങളുമാണെന്ന് രാഹുല്‍ ട്വീറ്റില്‍ പറഞ്ഞു. കോണ്‍ഗ്രസിനെ സേവിക്കുകയെന്നത് ഒരു ബഹുമതിയാണ്. താന്‍ രാജ്യത്തോടു കടപ്പെട്ടിരിക്കുന്നുവെന്നും രാജി നന്ദിയുടെയും സ്‌നേഹത്തിന്റെയും പ്രകടനമാണെന്നും രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ പരാജയത്തിന് ഒട്ടേറെ ഉത്തരവാദികളുണ്ടെന്ന് രാഹുല്‍ രാജിക്കത്തില്‍ പറയുന്നു. എന്നാല്‍ സ്വന്തം ഉത്തരവാദിത്തം ഏറ്റെടുക്കാതെ മറ്റുള്ളവരെ പഴി പറയുന്നതു നീതീകരിക്കാവുന്നതല്ല. പാര്‍ട്ടിയെ പുതുതായി കെട്ടിപ്പടുക്കുന്നതിന് കടുത്ത തീരുമാനങ്ങള്‍ അനിവാര്യമാണെന്നും രാജിക്കത്തില്‍ പറയുന്നു.

പുതിയ പ്രസിഡന്റിനെ നിര്‍ദേശിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നോട് ആവശ്യപ്പെട്ടതായി രാഹുല്‍ പറഞ്ഞു. എന്നാല്‍ അത്തരമൊരു നിര്‍ദേശം താന്‍ മുന്നോട്ടുവയ്ക്കുന്നതു ശരിയല്ല. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്ന് തീരുമാനങ്ങളെടുക്കുകയാണ് വേണ്ടത്.

രാഷ്ട്രീയ അധികാരത്തിനു വേണ്ടിയുള്ള പോരാട്ടമല്ല താന്‍ നടത്തിയത്. ബിജെപിയോട് വിദ്വേഷമില്ലെങ്കിലും അവര്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ ആശയത്തോട് ഓരോ അണുവിലും താന്‍ പോരാട്ടം തുടരും. കോണ്‍ഗ്രസിന് ആവശ്യമുള്ളപ്പോഴെല്ലാം തുടര്‍ന്നും തന്റെ സേവനം ലഭിക്കും. രാഹുല്‍ രാജിക്കത്തില്‍ പറയുന്നു.

അധികാരത്തില്‍ തൂങ്ങിക്കിടക്കുക എന്നത് ഇന്ത്യയിലെ ഒരു ശീലമാണ്. ആരും അധികാരം ത്യജിക്കാന്‍ തയാറാവില്ല. എന്നാല്‍ അധികാരത്തോടുള്ള അഭിലാഷം ഇല്ലാതാവാതെ നമുക്ക് എതിരാളികളെ തോല്‍പ്പിക്കാനാവില്ല. കൂടുതല്‍ ആഴത്തിലുള്ള ആശയപരമായ പോരാട്ടമാണ് നമുക്കു വേണ്ടത് രാഹുല്‍ പറയുന്നു.

''ഞാന്‍ ഒരു കോണ്‍ഗ്രസുകാരനായാണ് ജനിച്ചത്. ഈ പാര്‍ട്ടി എന്നും എന്നോടൊപ്പമുണ്ടായിരുന്നു. അതെന്റെ ജീവരക്തമാണ്. എന്നും അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും'' രാജിക്കത്ത് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com