ചെന്നൈ: രാജ്യദ്രോഹ കുറ്റത്തിന് എംഡിഎംകെ നേതാവ് വൈക്കോയ്ക്ക് ഒരു വര്‍ഷം തടവുശിക്ഷ. ചെന്നൈയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 10,000 രൂപ പിഴ അടയ്ക്കാനും കോടതി വിധിച്ചു. ശ്രീലങ്കയിലെ നിരോധിത ഭീകര സംഘടനയായ എൽടിടിഇയെ അനുകൂലിച്ച് സംസാരിച്ചതിനാണ് ശിക്ഷ.
2009ലാണ് കേസിന് ആസ്പദമായ വിവാദ പ്രസംഗം നടക്കുന്നത്. പുസ്തക പ്രകാശന ചടങ്ങിനിടെ ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിന്റെ അടിസ്ഥാനത്തില്‍, തീവ്രവാദ സംഘടനയായ എൽടിടിഇയെ പിന്തുണക്കുകയും ഇന്ത്യന്‍ പരമാധികാരത്തെ ചോദ്യം ചെയ്യുകയും ചെയ്തതായാണ് പരാതി. ഡിഎംകെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വൈക്കോക്കെതിരെ തമിഴ്നാട് പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കുന്നത്.
ശ്രീലങ്കയിൽ എൽടിടിഇക്കെതിരായ ആഭ്യന്തരയുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യ ഒറ്റ രാജ്യമായി തുടരില്ലെന്ന് വൈകോ ചടങ്ങിൽ അഭിപ്രായപ്പെട്ടിരുന്നു. ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന പ്രസംഗം എന്ന് ആരോപിച്ച് തമിഴ്നാട് പൊലീസിലെ തീവ്രവാദവിരുദ്ധ വിഭാഗമാണ് കേസെടുത്തത്. വൈകോയുടെ അപേക്ഷ മാനിച്ച് ശിക്ഷ നടപ്പാക്കുന്നത് കോടതി ഒരുമാസത്തേക്ക് തടഞ്ഞിട്ടുണ്ട്. അന്ന് പാരാതി നൽകിയ ഡിഎംകെയുടെ സഖ്യകക്ഷിയായി വൈകോ ഇപ്പോൾ രാജ്യസഭയിലേക്ക് മൽസരിക്കാനൊരുങ്ങുകയാണ്. നാളെ (ശനിയാഴ്ച) നാമനിർദേശ പത്രിക നൽകുമെന്നാണ് റിപ്പോർട്ടുകൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ