മന്ത്രി നാഗേഷ് രാജിവെച്ചു ; ബിജെപിക്ക് പിന്തുണ ; കര്‍ണാടകയില്‍ പ്രതിസന്ധി രൂക്ഷം; അഞ്ചുപേര്‍ കൂടി രാജിക്കൊരുങ്ങുന്നു ; സമ്പൂര്‍ണ മന്ത്രിസഭ അഴിച്ചുപണിക്ക് കോണ്‍ഗ്രസ്

ഗവര്‍ണര്‍ക്ക് നല്‍കിയ രാജിക്കത്തില്‍, ബിജെപി സര്‍ക്കാരുണ്ടാക്കിയാല്‍ തന്റെ പിന്തുണ ഉണ്ടാകുമെന്നും നാഗേഷ് അറിയിച്ചിട്ടുണ്ട്
മന്ത്രി നാഗേഷ് രാജിവെച്ചു ; ബിജെപിക്ക് പിന്തുണ ; കര്‍ണാടകയില്‍ പ്രതിസന്ധി രൂക്ഷം; അഞ്ചുപേര്‍ കൂടി രാജിക്കൊരുങ്ങുന്നു ; സമ്പൂര്‍ണ മന്ത്രിസഭ അഴിച്ചുപണിക്ക് കോണ്‍ഗ്രസ്


ബംഗലൂരു : കര്‍ണാടകയില്‍ രാഷ്ട്രീയപ്രതിസന്ധി തുടരുന്നതിനിടെ, സഖ്യസര്‍ക്കാരിന്റെ ഭാവിയെ ആശങ്കയിലാഴ്ത്തി ഒരു മന്ത്രി കൂടി രാജിവെച്ചു. കര്‍ണാടക മന്ത്രിയും സ്വതന്ത്ര എംഎല്‍എയുമായ എച്ച് നാഗേഷാണ് രാജിവെച്ചത്. ഇദ്ദേഹം രാജി സമര്‍പ്പിച്ചശേഷം മുംബൈയ്ക്ക് പോയി എന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്ത് നേരത്തെ വിമതപ്രശ്‌നം ഉണ്ടായപ്പോഴാണ്, സ്വതന്ത്രരെ കൂടെ കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് എച്ച് നാഗേഷിനെയും ആര്‍ ശങ്കറിനെയും മന്ത്രിമാരാക്കിയത്. ചെറുകിട വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു നാഗേഷ്. കഴിഞ്ഞ ജനുവരിയില്‍ ബിജെപി ക്യാംപിലേക്ക് പോയ നാഗേഷ്, പിന്നീട് തിരിച്ചുവന്ന് കുമാരസ്വാമി സര്‍ക്കാരിന് പിന്തുണ നല്‍കുകയായിരുന്നു.

ഗവര്‍ണര്‍ക്ക് നല്‍കിയ രാജിക്കത്തില്‍, ബിജെപി സര്‍ക്കാരുണ്ടാക്കിയാല്‍ തന്റെ പിന്തുണ ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. മറ്റൊരു മന്ത്രിയായ റഹിം മഹമ്മൂദ് ഖാനും രാജി ഭീഷണി മുഴക്കിയിട്ടുണ്ട്. തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്നാണ് റഹിം കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചത്.

ഭരണപ്രതിസന്ധി മറികടക്കാന്‍ ശ്രമം തുടരുന്നതിനിടെ, ഇടഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാവ് റോഷന്‍ ബെയ്ഗ് അടക്കം നാല്‌ എംഎല്‍എമാരും രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം രാജിവെച്ച വിമതരെ പൂര്‍ണമായി വിശ്വാസത്തിലെടുത്തുകൊണ്ടുള്ള തീരുമാനം കൈക്കൊള്ളാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഇതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് മന്ത്രിമാരെ മുഴുവന്‍ മാറ്റുന്ന തരത്തില്‍ മന്ത്രിസഭയില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണി നടത്തിയേക്കും. ഇടഞ്ഞുനില്‍ക്കുന്ന രാമലിംഗറെഡ്ഡിയെ ഉപമുഖ്യമന്ത്രിയാക്കിയേക്കും. കുമാരസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റേണ്ടെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com