ബംഗലൂരു : കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇന്ന് നിര്‍ണായകം. രാജിവെച്ച 13 എംഎല്‍എമാരുടെ കാര്യത്തില്‍ സ്പീക്കര്‍ രമേഷ് കുമാര്‍ ഇന്ന് തീരുമാനമെടുക്കും. സ്പീക്കര്‍ രാജി സ്വീകരിച്ചാല്‍ നിലവിലെ സാഹചര്യത്തില്‍ സഖ്യ സര്‍ക്കാര്‍ നിലംപൊത്തും. സ്പീക്കര്‍ രാജി സ്വീകരിച്ചില്ലെങ്കില്‍ ഗവര്‍ണര്‍ക്ക് രാജി നല്‍കാനാണ് വിമത എംഎല്‍എമാരുടെ തീരുമാനം. കോണ്‍ഗ്രസ് നേതാക്കളുടെ അനുനയ ശ്രമം തുടരുന്നതിനിടെ വിമത എംഎല്‍എമാരെ ഗോവയിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം പ്രതിസന്ധി പരിഹരിക്കാനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് കോണ്‍ഗ്രസും ജെഡിഎസും. രാജിവെച്ച എല്ലാ എംഎല്‍എമാരെയും മന്ത്രിമാരാക്കാമെന്നാണ് ഇരു പാര്‍ട്ടിയുടെയും നേതൃത്വം അറിയിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസിലെയും ജെഡിഎസിലെയും മുഴുവന്‍ മന്ത്രിമാരും പാര്‍ട്ടി നേതൃത്വത്തിന് രാജി നല്‍കി. എന്നാല്‍ വിമതര്‍ തീരുമാനത്തില്‍ അയവു വരുത്തിയിട്ടില്ലെന്നാണ് സൂചന.
അതിനിടെ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരും വിധാന്‍ സൗധയില്‍ നടക്കുന്ന യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ചൂണ്ടിക്കാട്ടി സിദ്ധരാമയ്യ എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുമുണ്ട്. വിപ്പ് ലംഘിച്ച് യോഗത്തിനെത്താത്ത എംഎല്‍എമാരെ അയോഗ്യരാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
കര്‍ണാടകയിലെ പ്രതിസന്ധി രൂക്ഷമാക്കി സ്വതന്ത്രന്‍ അടക്കം രണ്ട് മന്ത്രിമാര്‍ ഇന്നലെ രാജിവെച്ചിരുന്നു. കെപിജെപി അംഗം ആര്‍ ശങ്കര്‍, സ്വതന്ത്രന്‍ എച്ച് നാഗേ,് എന്നീ മന്ത്രിമാരാണ് രാജിവെച്ചത്. ഇവര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ വിമതപക്ഷത്തിന്റെ അംഗബലം 15 ആയി ഉയര്‍ന്നു. മന്ത്രിമാരുടെ രാജിയോടെ, കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ ന്യൂനപക്ഷമായി. സഖ്യസര്‍ക്കാരിന്റെ പക്ഷത്ത് 104 എംഎല്‍എമാരാണുള്ളത്. ബിജെപി പക്ഷത്തെ അംഗബലം 107 ആയി ഉയര്‍ന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ