ന്യൂഡല്‍ഹി: കര്‍ണാടകയില്‍ എംഎല്‍എമാരുടെ രാജിയില്‍ തീരുമാനമെടുക്കാന്‍ സ്പീക്കര്‍ക്കു നിര്‍ദേശം നല്‍കാനാവില്ലെന്നു സുപ്രിം കോടതി. സ്പീക്കര്‍ക്ക് ഇക്കാര്യത്തില്‍ ഉചിതമായ സമയമെടുത്ത് തീരുമാനമെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. അതേസമയം സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എംഎല്‍എമാരെ നിര്‍ബന്ധിക്കാന്‍ സ്പീക്കര്‍ക്കാവില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
രാജിക്കത്തില്‍ തീരുമാനമെടുക്കുക്കുന്നതു വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്കെതിരെ 15 എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റെ വിധി. ഒരു ദിവസത്തിനകം രാജിയില്‍ തീരുമാനമെടുക്കാന്‍ നേരത്തെ കോടതി സ്പീക്കര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെ സ്പീക്കര്‍ നല്‍കിയ ഹര്‍ജിയും കോടതി ഇതിനൊപ്പം പരിഗണിച്ചു.
ഭരണഘടനാ സംതുലനം പാലിക്കുന്നതു പ്രധാനമാണെന്നു ചൂണ്ടിക്കാട്ടിയാണ്, സ്പീക്കറുടെ അധികാരത്തില്‍ ഇടപെടുന്നില്ലെന്നു സുപ്രിം കോടതി ഇടക്കാല വിധിയില്‍ വ്യക്തമാക്കിയത്. തീരുമാനമെടുക്കാനുള്ള സ്പീക്കറുടെ അധികാരത്തില്‍ ഇടപെടുന്നില്ല. പതിനഞ്ച് എംഎല്‍എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് ഉചിതമായ സമയത്തില്‍ തീരുമാനമെടുക്കാം. അതേസമയം സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എംഎല്‍എമാരെ നിര്‍ബന്ധിക്കാന്‍ സ്പീക്കര്‍ക്കാവില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി.
സ്പീക്കറുടെ അധികാരത്തില്‍ കോടതിക്ക് എത്രത്തോളം ഇടപെടാം എന്നത് ഉള്‍പ്പെടെയുള്ള ഭരണഘടനാ വിഷയങ്ങള്‍ കൂടുതല്‍ വിശദമായി വാദം കേട്ടു തീരുമാനിക്കേണ്ടതുണ്ടെന്ന് മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
അയോഗ്യതയില്‍നിന്നു രക്ഷപെടാനാണ് എംഎല്‍എമാര്‍ രാജിക്കത്തു നല്‍കിയതെന്നായിരുന്നു സ്പീക്കര്‍ക്കു വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വിയുടെ വാദം. മന്ത്രിമാരാവാനാണ് രാജിയെന്നു മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ രാജീവ് ധവാനും ഇന്നലെ നടന്ന വാദത്തിനിടെ ആരോപിച്ചിരുന്നു. ഒരാള്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചാല്‍ സ്പീക്കര്‍ക്ക് എങ്ങനെയാണ് തടയാനാവുകയെന്നാണ് രാജിവച്ച എംഎല്‍എമാര്‍ക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ചോദിച്ചത്. കേരളത്തില്‍ പിസി ജോര്‍ജിനെതിരായ അയോഗ്യതാ നോട്ടീസ് നിലനില്‍ക്കുമ്പോള്‍ രാജിവയ്ക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ടെന്ന് റോത്തഗി ചൂണ്ടിക്കാട്ടുകയും ചെയ്തു.
രാജിവച്ച പത്തു പേരില്‍ ഉമേഷ് ജാദവിന്റെ രാജി സ്പീക്കര്‍ സ്വീകരിച്ചിട്ടുണ്ട്. അയോഗ്യതാ നോട്ടീസ് നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഈ നടപടി. അയോഗ്യതാ നോട്ടീസ് രാജി സ്വീകരിക്കുന്നതിനു തടസമല്ലെന്നാണ് ഇതു വ്യക്തമാക്കുന്നതെന്ന് റോത്തഗി പറഞ്ഞു. അയോഗ്യതാ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് താന്‍ ആവശ്യപ്പെടുന്നില്ല. എന്നാല്‍ രാജിയില്‍ തീരുമാനമെടുക്കാതിരിക്കാനാവില്ലെന്ന് റോത്തഗി പറഞ്ഞു.
അയോഗ്യതയ്ക്കു സാധുവായ കാരണമില്ല. ഫെബ്രുവരി രണ്ടിനു നല്‍കിയ അയോഗ്യതാ നോട്ടീസ് നിലനില്‍ക്കെത്തന്നെയാണ് ജൂലൈ പത്തിനു വീണ്ടും നോട്ടീസ് നല്‍കിയത്. രാജി തടസപ്പെടുത്തുകയാണ് അയോഗ്യതാ നോട്ടീസിന്റെ ലക്ഷ്യം. രാജിവച്ചാല്‍ എംഎല്‍എയ്ക്ക് മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്ന് നാളെ മന്ത്രിയാവാനാവും. അയോഗ്യത വന്നാല്‍ ഉപതെരഞ്ഞെടുപ്പു വരെ കാത്തിരിക്കണമെന്ന് റോത്തഗി വിശദീകരിച്ചു.
ഒരാളുടെ രാജിക്ക് ഒരായിരം കാരണങ്ങളുണ്ടാവാം. ഇവിടെ സ്പീക്കര്‍ പറയുന്നത് മറ്റൊരു പാര്‍ട്ടിക്കു വേണ്ടിയാണ് എംഎല്‍എമാര്‍ രാജിവച്ചതെന്നാണ്. രാജിവച്ചവര്‍ രാജിവച്ചെന്ന് സുപ്രിം കോടതിയിലും ടെലിവിഷന്‍ ചാനലുകളിലും പോയി കരഞ്ഞുപറയേണ്ടി വരികയാണ്. സ്പീക്കറാണെങ്കിലും അതു സമ്മതിക്കുന്നുമില്ല. ഇതു പരിഹാസ്യമാണ്- റോത്തഗി വാദിച്ചു. സഭാ നടപടികളില്‍ ഇടപെടുന്നതിനാണു ഭരണഘടനാപരമായി കോടതിക്കു വിലക്കുള്ളതെന്നും തീരുമാനമെടുക്കുന്നിനു സ്പീക്കര്‍ക്കു നിര്‍ദേശം നല്‍കാന്‍ കോടതിക്കാവുമെന്നും റോത്തഗി ചൂണ്ടിക്കാട്ടി. 2018ല്‍ സഭയില്‍ വോട്ടെടുപ്പു നടത്താന്‍ സുപ്രിം കോടതി സ്പീക്കര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് റോത്തഗി പറഞ്ഞു.
അയോഗ്യതയില്‍നിന്നു രക്ഷപെടാന്‍ രാജിവയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു സ്പീക്കര്‍ക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മനു സിങ്വിയുടെ വാദം. എംഎല്‍എമാര്‍ക്കെതിരായ അയോഗ്യതാ നടപടികള്‍ ഇതിനകം തന്നെ തുടങ്ങിയതാണ്. രാജിവയ്ക്കുന്നതിനു മുമ്പ് നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്ന് സിങ്വി പറഞ്ഞു. അയോഗ്യതയിലും രാജിയിലും നാളെ തീരുമാനമെടുക്കാമെന്നും അതിനായി നേരത്തെ നല്‍കിയ ഉത്തരവ് ഭേദഗതി ചെയ്യണമെന്നും സിങ്വി ആവശ്യപ്പെട്ടു.
മന്ത്രിമാര്‍ ആവുകയാണ് എംഎല്‍എമാരുടെ രാജിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രിക്കു വേണ്ടി ഹാജരായ രാജീവ് ധവാന്‍ പറഞ്ഞു. തീരുമാനമെടുക്കാന്‍ സ്പീക്കറോടു നിര്‍ദേശിക്കാന്‍ കോടതിക്കാവില്ല. സ്പീക്കര്‍ തീരുമാനമെടുത്ത ശേഷമേ കോടതിക്ക് ഇടപെടാനാവൂ എന്ന് രാജീവ് ധവാന്‍ വാദിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ